മുസ്ലീംലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വം ചോദ്യം ചെയ്യാന്‍ ശ്രമിച്ചവരൊന്നും വിജയിക്കാത്ത സ്ഥിതിയാണ് ലീഗിലുള്ളത്. ഇതേ അവസ്ഥയാ് തങ്ങളുടെ മകനായ മുഈന്‍ അലിക്കും സംഭവിക്കുന്നത്. കുഞ്ഞാലിക്കുട്ടിയേയും പാര്‍ട്ടിയേയും പൊതുസമൂഹത്തില്‍ അപമാനിക്കാന്‍ ശ്രമിച്ച മുഈന്‍ അലിയെ പുറത്താക്കാനാണ് സാധ്യത. മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റാണ് മുഈന്‍ അലി തങ്ങള്‍. ഈ സ്ഥാനത്തുനിന്നും നീക്കും.
മുഈനലി ഇന്നലെ ലീഗ് ഹൗസില്‍ പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടിക്ക് വലിയെ തിരിച്ചടിയായെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. പി കെ കുഞ്ഞാലിക്കുട്ടി നിയമസഭാസമ്മേളനത്തില്‍ പങ്കെടുക്കാതെ മടങ്ങിയത് അടിയന്തിര നടപടികളുദ്ദേശിച്ചാണെങ്കിലും ഇ ടി മുഹമ്മദ് ബഷീറിനെത്താനായില്ല. ഈ സാഹചര്യത്തിലാണ് യോഗം നാളേക്ക് മാറ്റിയത്. ചികിത്സയില്‍ കഴിയുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് നടപടി ബോധ്യപ്പെടുത്തും.
ഇക്കാര്യത്തില്‍ പാണക്കാട് സാദിഖലി തങ്ങളുടെ അടക്കം പിന്തുണ കുഞ്ഞാലിക്കുട്ടിക്കുണ്ടെന്നാണ് സൂചന. അതേസമയം പാര്‍ട്ടിയില്‍ വിമര്‍ശനമുയര്‍ത്തിയ കെ എം ഷാജി അടക്കമുള്ള നേതാക്കള്‍ മുഈനലിയുടെ പരസ്യ വിമര്‍ശനത്തോടെ കാര്യങ്ങള്‍ കൈവിട്ടു പോകുമോ എന്ന ആശങ്കയിലാണ്. കുഞ്ഞാലിക്കുട്ടി വിമര്‍ശകരായ നേതാക്കളും നിലപാടെടുക്കാന്‍ തയ്യാറല്ല. നോട്ട് നിരോധന കാലത്ത് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ പത്ത് കോടി രൂപ എത്തിയതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ വീണ്ടും ചോദ്യം ചെയ്യാന്‍ നോട്ടീസ് വിളിപ്പിക്കുകയും ഈ വിഷയത്തില്‍ ലീഗിനതിരെ കെ ടി ജലീല്‍ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തില്‍ ലീഗിന്റെ അഭിഭാഷക സംഘടനാ പ്രസിഡന്റ് മുഹമ്മദ് ഷാ കോഴിക്കോട്ട് വിളിച്ച വാര്‍ത്താ സമ്മേളനമാണ് അത്യന്തം നാടകീയതയിലേക്ക് വഴിമാറിയത്.
ചന്ദ്രികയുടെ അക്കൗണ്ടിലത്തിയ പണം പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ടാണെന്ന ആരോപണം തെറ്റാണെന്നും വരിസംഖ്യയായി പിരിച്ചെടുത്തതാണെന്നും ഷാ വിശദീകരിക്കവെയാണ് മുഈന്‍ അലി തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞത്. കഴിഞ്ഞ നാലു പതിറ്റാണ്ടു കാലമായി ലീഗിന്റെ ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണ്. ചന്ദ്രികയുടെ ഫിനാന്‍സ് ഓഫീസറായി അബ്ദുള്‍ സമീറിനെ നിയമിച്ചതും കുഞ്ഞാലിക്കുട്ടിയാണ്. സ്വാഭാവികമായും ചന്ദ്രിക നേരിടുന്ന പ്രതിസന്ധിക്ക് മറുപടി പറയേണ്ടതും കേന്ദ്ര ഏജന്‍സിയുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടതും കുഞ്ഞാലിക്കുട്ടിയാണെന്നും മുഈന്‍ അലി പറഞ്ഞു.
മുഹമ്മദ് ഫൈസല്‍