Friday, April 26, 2024
HomeKeralaവിമർശനാത്മക പോസ്റ്റുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ

വിമർശനാത്മക പോസ്റ്റുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ

വ്യാജപുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോൻസൺ മാവുങ്കലിന്റെ പക്കലെ ചെമ്പോല വ്യാജമാണോ എന്ന് പരിശോധിക്കാൻ ആര്‍ക്കിയോളജിക്കൽ സര്‍വേ ഓഫ് ഇന്ത്യക്ക് ക്രൈംബ്രാഞ്ച് കത്ത് നൽകിയിരിക്കുകയാണ്. ചെമ്പോലയുടെ ആധികാരികതയെക്കുറിച്ച് വാദപ്രതിവാദങ്ങൾ മുറുകവേ, വിമർശനാത്മക പോസ്റ്റുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ രംഗത്തെത്തുന്നു. നീതിയെ സ്വാധീനിക്കാൻ ശേഷിയുള്ള ആ ചെമ്പോലയുടെ ആധികാരികത ചോദ്യം ചെയ്യുന്നത് സ്വാഭാവികമായും ചിലർക്ക് സുഖിക്കില്ല എന്ന് ശ്രീജിത്ത് പണിക്കർ. പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ:

ചെമ്പോലയുടെ ആധികാരികത ചോദ്യം ചെയ്തത് സുഖിക്കാഞ്ഞ അഭിനവ മീഡിയാ മുക്കാലൻ ഒരു പോസ്റ്റുമായി ഇറങ്ങിയിട്ടുണ്ട്. ഈ വിഷയമൊക്കെ പ്രമുഖ സ്ഥാപനം എന്തിനു ചർച്ചയാക്കുന്നെന്നും അതിന് നിരീക്ഷക ആഭാസന്മാരെ എന്തിന് വിളിക്കുന്നെന്നുമാണ് വിലാപം.

വിശ്വാസികളിൽ ആശങ്ക ഉണ്ടാക്കാൻ ആ ചെമ്പോലയെ ചിലർ ഉപയോഗിച്ചു. നീതിയെ സ്വാധീനിക്കാൻ ശേഷിയുള്ള ആ ചെമ്പോലയുടെ ആധികാരികത ചോദ്യം ചെയ്യുന്നത് സ്വാഭാവികമായും ചിലർക്ക് സുഖിക്കില്ല.

എന്തിന് ഈ വിഷയം ഏറ്റവും പ്രധാനപ്പെട്ട മാധ്യമം ചർച്ച ചെയ്യുന്നു എന്നതാണ് മീഡിയാ മുക്കാലന്റെ ചോദ്യം. അതിന്റെ ഉത്തരം പ്രേക്ഷകരാണ് നൽകിയത്. ആ ചർച്ച കാണാൻ ഉണ്ടായ പ്രേക്ഷകരുടെ എണ്ണമാണ് ആ വിഷയത്തെ സാധൂകരിക്കുന്നത്. മുതലാളിമാർക്കും അണികൾക്കും വിസ്മയം സൃഷ്ടിക്കാൻ മാത്രം സ്ഥാപനം തുറന്നു വയ്ക്കുന്നവർക്ക് അത് പിടിക്കില്ല.
നിരീക്ഷക ആഭാസന്മാരെ കൊണ്ടുവന്ന് ചർച്ച നടത്തുന്നത്രേ. നിരീക്ഷകരോട് മുക്കാലന് വിദ്വേഷം തോന്നുന്നത് സ്വാഭാവികം. ഈയുള്ളവനും ഒരു നിരീക്ഷകൻ ആണല്ലോ. ഈയുള്ളവനെ പ്രസ്തുത മുക്കാലൻ തന്റെ പൂർവ്വസ്ഥാപനത്തിൽ പ്രവർത്തിക്കുമ്പോൾ സോഷ്യൽ മീഡിയ കമന്റുകളിൽ അധിക്ഷേപിച്ചിട്ടുള്ളതായി സ്വപ്നദർശനം ഉണ്ടായിട്ടുണ്ട്. അത് ശ്രദ്ധയിൽ പെട്ട അടിയൻ മുക്കാലന് ഒരു സന്ദേശം അയച്ചു. അതിനുശേഷം മുക്കാലൻ ഇടപെട്ട് അടിയനെ പ്രസ്തുതചാനലിലെ ചർച്ചകളിൽ നിന്നും വിലക്കി.
ഏതെങ്കിലും ചാനൽ എന്നെ ചർച്ചയ്ക്ക് വിളിച്ചില്ലെങ്കിൽ എനിക്കൊന്നുമില്ല; വിളിക്കുന്നതും വിളിക്കാതിരിക്കുന്നതും ഒരു സ്ഥാപനത്തിന്റെ സ്വാതന്ത്ര്യമാണ്. അത് അവർ ചെയ്യട്ടെ. എന്നാൽ സമൂഹമാധ്യമങ്ങൾ വഴി ഒരാളെ അകാരണമായി അധിക്ഷേപിക്കുന്നതാണോ മാധ്യമപ്രവർത്തനം എന്നുചോദിച്ച് പ്രസ്തുത മഹാനുഭാവന്റെ സ്ഥാപനമുതലാളിക്ക് അടിയൻ ഒരു കത്തയച്ചു. അതിനുശേഷം ഏതാനും ആഴ്ചകൾക്കുള്ളിൽ മഹാനുഭാവൻ ആ സ്ഥാപനത്തിൽ നിന്നും രാജിവക്കാൻ നിർബന്ധിതനാകുകയും മീഡിയാ മുക്കാലനായി അവതരിക്കുകയും ചെയ്തു. മറ്റൊന്നാണ് കാരണമെന്ന് ടിയാൻ അഭിമുഖങ്ങളിൽ തള്ളുന്നതും അടിയൻ ദർശിച്ചു.
നേർക്കുനേർ നിന്ന് ചർച്ചചെയ്താൽ പരാജയപ്പെടും എന്ന ബോധ്യം ഉണ്ടാകുമ്പോൾ ആണല്ലോ വിലക്ക് ഏർപ്പെടുത്തുന്നത്. എന്നിട്ട് പരദൂഷണം പറയുക. പാവം.
ഇനി തന്റെ പ്രവർത്തനങ്ങൾ ശരിയല്ലെന്ന് തോന്നുന്നുണ്ടെങ്കിൽ തന്നെ കല്ലെറിഞ്ഞു കൊല്ലൂ എന്നാണ് മുക്കാലൻ പൊതുസമൂഹത്തോട് ഗർജ്ജിക്കുന്നത്.
അത്തരത്തിൽ കല്ലേറുകൊണ്ടുള്ള മരണത്തിൽ നിന്നും മുക്കാലൻ കഷ്ടിച്ചു രക്ഷപ്പെട്ട മൂന്ന് ഉദാഹരണങ്ങൾ തൽക്കാലം പറയാം.

[1] മധുപാനത്തിന്റെ ഉന്നതിയിൽ രണ്ടുപേരെ കടന്നുപിടിച്ചതിന് തമിഴന്മാർ അമ്പത്തൂരിൽ വച്ച് അതിയാന്റെ കൈയ്യിൽ കാളിയമർദ്ദനം ലൈറ്റ് വേർഷൻ നടത്തിയിട്ടുണ്ട് എന്നും അടിയന് ദർശനം ഉണ്ടായിട്ടുണ്ട്. അസ്ഥിരോഗ വിദഗ്ധന് നിർദ്ദേശം നൽകാൻ മൂശാരിമാരെ വരെ വിളിച്ചിരുന്നെന്നാണ് നാട്ടുഭാഷ്യം.

[2] പൂർവ്വസ്ഥാപനത്തിലെ പരിശീലന കാലത്തിനു ശേഷം അതിയാൻ ഒരു കലാലയ യുവത്വത്തെ കടന്നുപിടിച്ചതിന് അറബിക്കടലിന്റെ റാണിയിൽ വെച്ച് ടിയാന്റെ ബന്ധുക്കൾ അതിയാനെ ആപാദചൂഡം സ്നേഹിച്ചിട്ടുണ്ടത്രേ. സെയ്ന്റ് ആൽബർട്ട്സ് പുണ്യാളാ, കാത്തോണേ! സ്നേഹ താഡനത്തെ തുടർന്നുണ്ടായ ഗ്രഹണത്താൽ കണ്ണിനു ചുറ്റും സംജാതമായ പ്രഭാവലയം അതിഗോപ്യമാക്കി സൂക്ഷിക്കാൻ അതിയാൻ മൂന്നുമാസത്തേക്ക് കറുത്ത കണ്ണട പതിവാക്കിയതും പലരും മറന്നിട്ടില്ല.

[3] അറബി രാജ്യത്ത് മദ്യപിച്ച് മദോന്മത്തനായി വിശ്വരൂപം പ്രദർശിപ്പിച്ച് ആളെ കടന്നുപിടിച്ചതിന് പ്രവാസികൾ അതിയാന് പാദാരവിന്ദം പുരസ്കാരം നൽകി വിട്ടിട്ടുണ്ടെന്നും സംസാരമുണ്ടത്രേ.
എന്തായാലും ഈ വിഷയങ്ങളിൽ ആരാധകരുടെ സ്നേഹത്തിനു പാത്രമായെങ്കിലും പാത്രം ചളുങ്ങിയെങ്കിലും അതിയാൻ പൊലീസിനു പരാതി നൽകിയിട്ടില്ല എന്നതാണ് വസ്തുത!
ഇത്രയും പറഞ്ഞതുകൊണ്ട് ആളൊരു സ്ത്രീവിരുദ്ധൻ ആണെന്ന് ആരും കരുതരുതേ! പാവത്താൻ സ്ത്രീകളോട് മാന്യമായേ പെരുമാറാറുള്ളൂ. മേല്പറഞ്ഞ സംഭവങ്ങളിലെല്ലാം ടിയാൻ കയറിപ്പിടിച്ചത് പുരുഷന്മാരെയാണ്!
പാപങ്ങളെല്ലാം പൊറുക്കണേ.
രാമ, രാമ പാഹിമാം.

ഒന്നേ പറയാനുള്ളൂ. ചില്ലുമേടയിൽ ഇരുന്ന് കല്ലെറിയരുത്. ആദ്യം സ്വയം നന്നാവുക. എന്നിട്ട് മറ്റുള്ളവരുടെ കാര്യങ്ങളിലേക്ക് കടക്കാം. മറ്റൊരു സ്ഥാപനത്തിന്റെ ചർച്ചാവിഷയം തീരുമാനിക്കാൻ അവർക്ക് ആളുണ്ടല്ലോ. തൽക്കാലം വിസ്മയം വിരിയട്ടെ.
ഇതോടൊപ്പമുള്ള ചിത്രത്തിന് പോസ്റ്റുമായി ബന്ധമില്ല. ഞാൻ ഇന്നലെ കണ്ട സിനിമയാണ്. നല്ല സിനിമ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular