കൊറോണ വൈറസ് ചൈനയിലെ ഒരു ലാബിൽ നിന്നു ചോർന്നതാണ് എന്ന യുഎസ് ഊർജ വകുപ്പിന്റെ കണ്ടെത്തൽ എഫ് ബി ഐ കൂടി സ്ഥിരീകരിച്ചതോടെ ബെയ്‌ജിംഗ് ശക്തമായി പ്രതികരിച്ചു. “യുഎസ് ശാസ്ത്രവും വസ്തുതകളൂം മാനിക്കണം,” വിദേശകാര്യ വക്താവ് മാവോ നിംഗ് ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
വുഹാൻ നഗരത്തിൽ ചൈനീസ് സർക്കാരിന്റെ ഉടമയിലുള്ള ലാബിൽ നിന്നാണ് വൈറസ് ചോരാൻ ഏറ്റവും സാധ്യതയെന്ന് എഫ് ബി ഐ ഡയറക്ടർ ക്രിസ്റ്റഫർ റേ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഊർജവകുപ്പിന്റെ റിപ്പോർട്ട് ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ലെങ്കിലും എഫ് ബി ഐ പറയുന്ന വാദങ്ങൾ ആ റിപ്പോർട്ടിൽ ഉള്ളതു തന്നെയാണ്.
“ലാബിൽ നിന്നു വൈറസ് ചോർന്നു എന്ന വാദം ഒന്നു മാറ്റിയെഴുതി അവതരിപ്പിച്ചാൽ ചൈനയെ തരം താഴ്ത്താം എന്ന യുഎസ് ചിന്താഗതി ഫലിക്കില്ല,” മാവോ നിംഗ് പറഞ്ഞു. “സ്വന്തം വിശ്വസനീയത നഷ്ടമാവും, അത്ര തന്നെ.”
ഈ വിഷയത്തിൽ എഫ് ബി ഐ അഭിപ്രായം പറയുന്നതു തന്നെ അതു രാഷ്ട്രീയമാക്കാനുള്ള ശ്രമമാണ്.
വൈറസിന്റെ ഉത്ഭവങ്ങൾ കണ്ടെത്താനുള്ള അന്വേഷണം ചൈന തടസപ്പെടുത്തുകയാണെന്നു ക്രിസ്റ്റഫർ റേ പറഞ്ഞിരുന്നു. യുഎസ് അധികൃതർ സത്യത്തിനു വേണ്ടി അഗാധമായ അന്വേഷണത്തിലാണ്. അടുത്ത ബന്ധമുള്ള വിദേശരാജ്യങ്ങളും അതിൽ പങ്കെടുക്കുന്നുണ്ട്.
ലോകമൊട്ടാകെ 6.8 ദശലക്ഷംപേരുടെ ജീവനെടുത്ത വൈറസിന്റെ ഉത്ഭവം കണ്ടെത്താനുള്ള ശ്രമങ്ങളെ ചൈന തടയുന്നു എന്നത് അറിയപ്പെട്ട കാര്യമാണ്. ചൈനയ്ക്കു പുറത്തു നിന്നാണ് കൊറോണ വന്നതെന്നു സ്ഥാപിക്കാൻ അവർ ശ്രമിക്കുന്നു.
വൈറസിന്റെ ഉത്ഭവം സംബന്ധിച്ച സുപ്രധാന വിവരങ്ങൾ കാണാതായെന്നു ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സമിതി കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. എന്നാൽ ചൈനയ്ക്കു ഒന്നും ഒളിക്കാനില്ല എന്നാണ് മാവോ പറയുന്നത്.
ലാബിൽ നിന്നു ചോർന്നു എന്ന വാദത്തിനു തെളിവ് പോരാ എന്ന ചിന്ത ശാസ്ത്രലോകത്തു തന്നെയുണ്ട്. ചൈനയുടെ മൃഗമാംസം വിൽക്കുന്ന ചന്തകളിൽ നിന്നാണ് വൈറസിന്റെ ഉത്ഭവം എന്നാണ് അതിലൊരു വിഭാഗം പറയുന്നത്.
മഹാമാരി നിയന്ത്രണത്തിനു യുഎസിൽ നേതൃത്വം നൽകിയ ഡോക്ടർ ആന്തണി ഫൗച്ചി കഴിഞ്ഞ ദിവസം പറഞ്ഞത് കൊറോണ എവിടന്നു വന്നുവെന്നു ഒരു പക്ഷെ നമുക്ക് ഒരിക്കലൂം അറിയാൻ കഴിഞ്ഞില്ലെന്നു വരാം എന്നാണ്.
China fights back as FBI endorses corona lab leak theory