വൈസ് പ്രസിഡന്റ് കമലാ ഹാരിസ് 2024 ൽ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്നതിനെ വളരെ കുറച്ചു വോട്ടർമാർ മാത്രമേ അനുകൂലിക്കുന്നുള്ളൂ എന്നു പുതിയൊരു പോളിംഗിൽ കണ്ടെത്തിയതായി ‘ദ ടെലഗ്രാഫ്’ റിപ്പോർട്ട് ചെയ്യുന്നു. രാജ്യവ്യാപകമായി ഡെമോക്രറ്റുകളുടെ ഇടയിൽ കാര്യമായ പിന്തുണ നേടാൻ അവർക്കു കഴിഞ്ഞിട്ടില്ല എന്നാണ് കണ്ടെത്തൽ.
ഹാരിസിന്റെ സ്വന്തം സംസ്ഥാനത്തു പോലും അതാണ് അവസ്ഥ.
ബെർക്കിലി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗവൺമെന്റ് സ്റ്റഡീസും ‘ലോസ് ആഞ്ചലസ് ടൈംസ്’ പത്രവും ചേർന്ന് ഫെബ്രുവരി 14 മുതൽ 20 വരെ നടത്തിയ പോളിംഗിൽ 7,512 റജിസ്‌റ്റർ ചെയ്ത വോട്ടർമാരോടാണ് ഹാരിസിനെ കുറിച്ചു ചോദിച്ചത്. പ്രസിഡന്റ് ബൈഡൻ 80 വയസ് എത്തിയിരിക്കെ വീണ്ടും മത്സരിക്കാനില്ല എന്നു തീരുമാനിച്ചാൽ ഹാരിസ് സ്ഥാനാർഥിയാവുമോ എന്നതായിരുന്നു വിഷയം.
പ്രതികരിച്ചവരിൽ 59% ഉത്സാഹം കാട്ടിയില്ലെന്നതാണു ഫലം. അതിൽ 18% വലിയ ഉത്സാഹം കാട്ടിയില്ലെങ്കിൽ 41% തീരെ താല്പര്യമില്ല എന്നു പറഞ്ഞു. എന്നാൽ 16% പേർ ഹാരിസ് പ്രസിഡന്റ് ആവുന്നതിനെ വളരെ താല്പര്യത്തോടെയാണു കണ്ടത്. 21% പേർക്ക് ഏറെക്കുറെ താല്പര്യമുണ്ട്. നാലു ശതമാനത്തിനു അഭിപ്രായം ഒന്നുമില്ല.
പക്ഷെ ഹാരിസിന് ആവേശം പകരുന്ന ഒരു ഭാഗം ഉണ്ട്: 56% ഡെമോക്രാറ്റിക് വോട്ടർമാർ അവർ സ്ഥാനാർഥിയാവണം എന്ന് ആഗ്രഹിക്കുന്നു.
കലിഫോണിയയിലെ 40% ഡെമോക്രാറ്റിക് വോട്ടർമാർക്കും പക്ഷെ അവരിൽ താല്പര്യമില്ല. ബൈഡനു പക്ഷെ 57% പിന്തുണയുണ്ട്.
ജനങ്ങളുമായി ആശയവിനിമയം നടത്താനുള്ള കഴിവ് ഹാരിസിനു വേണ്ടത്രയില്ലെന്നു ചിന്തിക്കുന്നവർ ഡെമോക്രാറ്റിക് പാർട്ടിയിലുണ്ടെന്നാണ് ‘ടെലഗ്രാഫ്’ പറയുന്നത്. 80 എത്തിയ ബൈഡനെ കുറിച്ചും ഇക്കൂട്ടർക്കു മതിപ്പില്ല.
ബൈഡൻ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടില്ല. പക്ഷെ അദ്ദേഹം മത്സരിക്കുമെന്നു കഴിഞ്ഞ മാസം മ്യുനിക്കിൽ ഹാരിസ് തന്നെ പറഞ്ഞു. പിന്നാലെ ആഫ്രിക്കയിൽ വച്ച് പ്രഥമ വനിത ജിൽ ബൈഡനും അതു തന്നെ പറഞ്ഞു.
Voter enthusiasm for Harris too low