കോഴിക്കോട് : ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും ജാമിഅഃ മർകസ് ചാൻസലറുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ യു എ ഇ ഭരണകൂടം ഗോൾഡ്‌സൺ വിസ നൽകി ആദരിച്ചു. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഗോൾഡൻ വിസ ഏറ്റുവാങ്ങി. യു എ ഇയും ജാമിഅഃ മർകസും തമ്മിൽ നിലനിൽക്കുന്ന അന്താരാഷ്ട്ര ബന്ധം, വിദ്യാഭ്യാസ വിനിമയം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയെ മുൻ നിർത്തിയാണ് ആദരം.
വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്ന പ്രതിഭകൾക്ക് യുഎഇ ഭരണകൂടം നൽകുന്നതാണ് പത്തുവർഷത്തെ ഗോൾഡൻ വിസ. വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഇന്ത്യയിൽ നിന്ന് ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ വ്യക്തിയാണ് കാന്തപുരം. ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തി, ജാമിഅഃ മർകസ് ചാൻസലർ, മികച്ച സാമൂഹിക ജീവകാരുണ്യ പ്രവർത്തകൻ, അറബി ഉൾപ്പെടെ വിവിധ ഭാഷകളിലുള്ള പ്രഭാഷണ കഴിവ് എന്നീ നിലകളിൽ അറബ് മേഖലയിലും അന്താരാഷ്‌ട്ര വേദികളിലും കാന്തപുരത്തിന് നിർണായക സ്വാധീനം ഉണ്ട്.
ഗോൾഡൻ വിസ ലഭിച്ചതിൽ യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് ഖലീഫ ബിൻ സായിദ് ആൾ നഹ്‌യാൻ, യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൾ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൾ നഹ്‌യാൻ എന്നിവരോട് നന്ദിയും സന്തോഷവും പങ്കുവെച്ചു.
യു എ ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് സംവിധായകന്‍ ലാല്‍ജോസ്. യുഎഇ എക്കാലത്തും തനിക്ക് ഒരു രണ്ടാം വീട് പോലെയായിരുന്നെന്ന് ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിന്റെ ചിത്രത്തിനൊപ്പം ലാല്‍ജോസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. “അന്‍പതിലേറെ രാജ്യങ്ങളില്‍ സഞ്ചരിച്ചതില്‍ നിന്ന് എനിക്ക് ഒരു കാര്യം മനസ്സിലായി. ഒരു രാജ്യം നിങ്ങളെ വീണ്ടും കണക്കിലെടുക്കുന്നുവെങ്കില്‍ അത് ആ രാജ്യത്തിന്‍റെ സൗന്ദര്യം കൊണ്ടല്ല, മറിച്ച് അവരുടെ ആതിഥേയത്വം കൊണ്ടാണ് അത്. അവിടുത്തെ സംവിധാനവും അധികൃതരും നിങ്ങളോടും നിങ്ങളുടെ പ്രിയപ്പെട്ടവരോടും ഇടപെടുന്നതിന്‍റെ രീതി കൊണ്ടാണ്. ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതില്‍ ഏറെ സന്തോഷം. ഈ ഉദാരതയ്ക്ക് യു എ ഇ അധികൃതരോട് നന്ദി”,- ലാല്‍ജോസ് കുറിച്ചു.
ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘മ്യാവൂ’വിന്‍റെ പ്രധാന ലൊക്കേഷന്‍ ദുബൈ ആയിരുന്നു. സൗബിന്‍ ഷാഹിര്‍ നായകനും മംമ്ത മോഹന്‍ദാസ് നായികയുമാവുന്ന ചിത്രത്തിന്‍റെ തിരക്കഥ ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്‍റേതാണ്. ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന്‍ ദസ്‍തഗീറിന്‍റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ലാല്‍ജോസിനുവേണ്ടി ഇക്ബാല്‍ കുറ്റിപ്പുറം ഒരുക്കുന്ന നാലാമത്തെ തിരക്കഥയാണ് ഇത്.