ഇറാനിൽ നൂറു കണക്കിന് സ്കൂൾ വിദ്യാർഥിനികൾക്കു വിഷം കൊടുത്തുവെന്ന റിപ്പോർട്ടുകളിൽ രാജ്യത്തെ എം പിമാർ വരെ ആശങ്ക പ്രകടിപ്പിച്ചു.
ചില രാസവസ്തുക്കൾ മൂലമാണ് വിഷബാധ ഉണ്ടായതെന്നു ആരോഗ്യ ഉപമന്ത്രി യൂനസ് പനാഹി പറഞ്ഞു. പെൺകുട്ടികളുടെ സ്കൂളുകൾ അടപ്പിക്കാനുള്ള ശ്രമം ഇതിനു പിന്നിലുണ്ടെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു.
സർക്കാരിന്റെ ഭാഗിക നിയന്ത്രണമുള്ള മെഹർ ന്യൂസ് ഷഹരിയാർ ഹെയദ്രി എന്ന എം പിയെ ഉദ്ധരിച്ചു പറയുന്നത് 900 കുട്ടികൾക്കെങ്കിലും കഴിഞ്ഞ മാസങ്ങളിൽ വിഷം കൊടുത്തു എന്നാണ്.
ഷിയാ ഇസ്ലാമിൽ പുണ്യനഗരമായ ഖോമിൽ നവംബർ 30 നു ഒരു സ്കൂളിലെ 18 കുട്ടികളെ വിഷം കഴിച്ചു ആശുപത്രിയിൽ എത്തിച്ചതാണ് ആദ്യം പുറത്തുവന്നതെന്നു ഇറാൻ മാധ്യമങ്ങൾ പറയുന്നു. അവിടെ തന്നെ ഫെബ്രുവരി 14 നു 13 സ്കൂളുകളിലെ നൂറിലേറെ കുട്ടികളെ ആശുപത്രിയിലാക്കി.
‘വിഷം കൊടുക്കൽ പരമ്പര’ എന്നാണ് സർക്കാർ ബന്ധമുള്ള തസ്‌നിം ന്യൂസ് ഏജൻസി പറഞ്ഞത്. ടെഹ്റാനിൽ ചൊവാഴ്ച 35 വിദ്യാർഥിനികളെ വിഷം ഉള്ളിൽ ചെന്ന നിലയിൽ ആശുപത്രിയിൽ എത്തിച്ചുവെന്നു ഫാർസ് ന്യൂസ് പറയുന്നു.
മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. പലരും ആശുപത്രി വിടുകയും ചെയ്തു. പക്ഷെ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമല്ല.
Hundreds of girl students poisoned in Iran