മേരിലാൻഡ് ∙ കോവിഡ് 19 വാക്സീൻ വിഷമാണെന്നും അതു ആളുകളെ കൊല്ലുന്നുവെന്നും ആരോപിച്ചു സഹോദരനായ ഫാർമിസിസ്റ്റ്, അദ്ദേഹത്തിന്റെ ഭാര്യ, പ്രായം ചെന്ന കുടുംബത്തിലെ മറ്റൊരു അംഗം എന്നീ മൂന്നു പേരെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതിക്കെതിരായ ചാർജ് ഷീറ്റ് കോടതിയിൽ സമർപ്പിച്ചു. ഒക്ടോബർ ആറിന് ബുധനാഴ്ചയാണ് മേരിലാൻഡ് ഡിസ്ട്രിക്റ്റ് കോടതിയിൽ സമർപ്പിച്ചത്.
ഫാർമിസിസ്റ്റ് ബ്രയാൻ റോബിനെറ്റ (58), ഭാര്യ കെല്ലി സു റോബിനെറ്റ (57), 83 വയസ്സുള്ള മറ്റൊരു കുടുംബാംഗം എന്നിവരെ സഹോദരൻ ജഫ്രി അലൻ ബൺഹാം (46) ആണ് വെടിവെച്ചു കൊലപ്പെടുത്തിയത്. റബെക്ക റെയ്നോൾഡാണ് കൊല്ലപ്പെട്ട കുടുംബാംഗം. ഫാർമസിസ്റ്റിന്റേയും ഭാര്യയുടേയും മൃതദേഹം കെർഗർ റോഡിലുള്ള അവരുടെ വസതിയിലും 83 വയസ്സുകാരന്റെ കാൽമൈൽ ദൂരത്തിലുമാണ് കണ്ടത്.
സെപ്റ്റംബർ 30ന് നടന്ന സംഭവത്തെകുറിച്ചു ജഫ്രി തന്റെ മാതാവിനോട് പറഞ്ഞിരുന്നു. സഹോദരന്റെ ജോലിയെക്കുറിച്ചും ഫാർമിസിസ്റ്റ് എന്ന നിലയിൽ മറ്റുള്ളവർക്ക് നൽകുന്ന കോവിഡ് വാക്സീൻ കൂടുതൽ ആളുകളെ കൊലപ്പെടുത്തുമെന്നും അതു മാരകവിഷമാണെന്നും പറഞ്ഞു.
ബ്രയാനും ജഫ്രിയും തമ്മിൽ തർക്കം ഉണ്ടായതായും അതിനെ തുടർന്നാണ് കൊലപാതകം നടന്നതെന്നും മാതാവ് പറഞ്ഞു. സംഭവത്തിനുശേഷം അവിടെ നിന്നും രക്ഷപ്പെട്ട പ്രതിയെ ഒക്ടോബർ
ഒന്നിനാണ് വെസ്റ്റ് വെർജിനിയായിൽ വെച്ചു അറസ്റ്റു ചെയ്തത്. ഇയാൾക്കെതിരെ രണ്ടു ഫസ്റ്റ് ഡിഗ്രി മർഡർ, രണ്ടു സെക്കന്റ് ഡിഗ്രി മർഡർ, ഹാന്റ് ഗൺ ചാർജ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിയെ നവംബർ അഞ്ചിന് വീണ്ടും കോടതിയിൽ ഹാജരാക്കും.