തൊഴിൽ അധിഷ്‌ഠിത വിസകൾ ശരിയായ വിധം ഉപയോഗിക്കാൻ ചട്ടങ്ങൾ പരിഷ്കരിക്കുന്ന ബിൽ യുഎസ് ഹൗസിൽ ഇന്ത്യൻ അമേരിക്കൻ ഡെമോക്രാറ്റ് രാജ കൃഷ്ണമൂർത്തിയും റിപ്പബ്ലിക്കൻ ലാറി ബുഷ്‌കോണും ചേർന്ന് അവതരിപ്പിച്ചു. കെട്ടിക്കിടക്കുന്ന അപേക്ഷകൾ തീർപ്പാക്കാനും നിലവിൽ അനുവദിച്ചിട്ടുള്ള വിസകൾ കൂടുതൽ ആസൂത്രിതമായി നൽകാനും ചട്ടങ്ങളിൽ കൂടുതൽ അയവ് വരുത്താൻ വ്യവസ്ഥ ചെയ്യുന്നതുമാണ് ബിൽ.
എല്ലാ വർഷവും നിശ്ചിത തൊഴിൽ വൈദഗ്ധ്യമുള്ള വിദേശികൾക്കു കോൺഗ്രസ് അനുവദിക്കുന്ന തൊഴിൽ വിസകളിൽ 7% മാത്രമേ ഓരോ രാജ്യത്തിനും ലഭിക്കൂ എന്നാണ് ചട്ടം. ഈ ചട്ടം മൂലം 2020 സാമ്പത്തിക വർഷത്തിൽ 9,100 തൊഴിൽ വിസകൾ പാഴായിപ്പോയി. 2021 ൽ അത് 66,000 ആയി.
ഓരോ രാജ്യത്തിനും അനുവദിച്ചിട്ടുള്ള വിസകൾ പരിമിതപ്പെടുത്തുന്ന രീതിയാണ് പ്രശ്നമെന്നു കൃഷ്ണമൂർത്തി ചൂണ്ടിക്കാട്ടി. മികവുള്ള ജോലിക്കാർ കാത്തു നിൽക്കുന്ന രാജ്യങ്ങൾക്കു വേണ്ടത്ര വിസ കിട്ടാതെ വരുമ്പോൾ മറ്റു പല രാജ്യങ്ങൾക്കുമുള്ള ആയിരക്കണക്കിനു വിസകൾ പാഴാവുകയാണ്. അവ കൃത്യമായി ലഭ്യമാക്കിയാൽ നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്കും അത് പ്രയോജനം ചെയ്യും.
ഉയർന്ന മികവ് വേണ്ട തൊഴിലുകളിൽ രാജ്യങ്ങൾ തിരിച്ചു നടപ്പാക്കുന്ന വിവേചനം അവസാനിപ്പിക്കാൻ ഈ ബിൽ സഹായിക്കുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ വർഷവും ഡോക്ടർമാർ, എൻജിനിയർമാർ തുടങ്ങിയ വിഭാഗങ്ങളിൽ നൽകുന്ന വിസകൾ യുഎസ് സമ്പദ് വ്യവസ്ഥയുടെ ആവശ്യങ്ങൾ നിറവേറ്റാൻ ലക്ഷ്യമിട്ടുള്ളവയാണ്. “എന്നാൽ ഉദ്യോഗസ്ഥ തലത്തിൽ ഉണ്ടാകുന്ന താമസം മൂലം നൂറു കണക്കിനു വിസകൾ ശരിയായ രീതിയിൽ ഉപയോഗിക്കാതെ പാഴായി പോവുകയാണ്,” ബുഷ്‌കോൺ പറഞ്ഞു. “നമ്മുടെ രാജ്യത്തിനു തൊഴിൽ മികവുള്ള ആളുകളെ കൂടുതൽ ആവശ്യമായിരിക്കയാണ്.”
അപേക്ഷകൾ കെട്ടിക്കിടക്കുന്ന സ്ഥിതി ഒഴിവാക്കാൻ ഈ ബിൽ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ നിയമാനുസൃതമായി നൽകുന്ന വിസകൾ ശരിയായ രീതിയിൽ ഉപയോഗിക്കണം. നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് അതു പ്രയോജനപ്പെടും.
Bipartisan bill in House to eliminate visa backlog