തിരുവനന്തപുരം: ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തിന് മഹത്തായ സംഭവ നല്‍കിയിരിക്കുകയാണ് സംഗീത സംവിധായകന്‍ എം.എം.
കീരവാണി.14 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ഓസ്‌കര്‍ വേദിയില്‍ തിളങ്ങി നില്‍ക്കുന്നത്. ഗോള്‍ഡന്‍ ഗ്ലോബില്‍ നിന്നും അദ്ദേഹം നടന്നടുത്ത് ഓസ്‌കര്‍ വേദിയിലേക്കാണ്. ആര്‍ആര്‍ആറിലെ നാട്ടു നാട്ടു ഗാനത്തിന് പുരസ്‌കാരം ഏറ്റുവാങ്ങിയ എം.എം. കീരവാണിയ്‌ക്ക് നിരവധിപേരാണ് ആശംസ അറിയിച്ചത്. കീരവാണിയുടെ ഈ നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച മലയാളിയുടെ പ്രിയ ഗായിക കെഎസ് ചിത്ര രംഗത്ത് വന്നിരുന്നു. ഈ സമയം അദ്ധേഹത്തെ കുറിച്ച് ആര്‍ക്കുമറിയാത്ത രഹസ്യം വെളിപ്പെടുത്തുകയാണ് ഗായിക.
തന്‍റെ പ്രിയപ്പെട്ട ഗായികയാണെന്ന് കീരവാണി തന്നെ വിശേഷിപ്പിച്ച ചിത്ര അദ്ധേഹത്തിന് അര്‍ഹിച്ച അംഗീകാരമാണ് ലഭിച്ചതെന്നും പറഞ്ഞു. അദ്ദേഹത്തോടൊപ്പം കുറേ ഏറെ പാട്ടുകളില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും, ഏറെ അവാര്‍ഡുകള്‍ വീണ്ടും അദ്ദേഹത്തിന് ലഭിക്കട്ടെയെന്നും കെഎസ് ചിത്ര കൂട്ടിച്ചേര്‍ത്തു.
അതേസമയം വിമാനത്തില്‍ കയറാന്‍ പേടിയുള്ള വ്യക്തിയായിരുന്നു കീരവാണി സാറെന്നാണ് ചിത്ര വെളിപ്പടുത്തുന്നത്. നിങ്ങള്‍ ഇത്രയും നേരം അമേരിക്കയിലേക്ക് വിമാനത്തില്‍ പോകുമ്ബോള്‍ എന്തു ചെയ്യും എന്നൊക്കെ ചോദിച്ചയാളാണ് ഇപ്പോള്‍ അമേരിക്കയിലേക്ക് വിമാനം കയറിപ്പോയി ഗോള്‍ഡന്‍ ഗ്ലോബും ഓസ്കാറും വാങ്ങിതെന്നുമാണ് ചിത്ര വെളിപ്പടുത്തിയത്. എല്ലാ വിശേഷ അവസരങ്ങളിലും തങ്ങള്‍ സന്ദേശം അയക്കാറുണ്ട്. ഗോള്‍ഡന്‍ ഗ്ലോബ് ലഭിച്ചപ്പോള്‍ അദ്ദേഹത്തിന് അഭിനന്ദന സന്ദേശം അയച്ചിരുന്നു. തിരിച്ച് ‘താങ്ക്യൂ ചിത്ര ഗാരൂ’ എന്ന് മറുപടിയും വന്നെന്നും ചിത്ര കൂട്ടിച്ചേര്‍ത്തു.
“എസ്.പി ബാലസുബ്രഹ്മണ്യവുമായി അടുത്ത ബന്ധമാണ് കീരവാണി സാറിന് ഉണ്ടായിരുന്നത്. താന്‍ ഒരു ഗാനത്തില്‍ നിന്നും ഉദ്ദേശിക്കുന്നതിന്‍റെ പത്തിരട്ടി എസ്.പി.ബി സാര്‍ നല്‍കാറുണ്ടെന്ന് കീരവാണി സാര്‍ പറയുമായിരുന്നെന്നും ഗായിക പറഞ്ഞു. തീര്‍ത്തും എളിമയുള്ള ഒരു വ്യക്തിയാണ് കീരവാണി. നല്ലൊരു സംഗീതജ്ഞന്‍ നല്ലൊരു മനുഷ്യനുമാണ് കീരവാണി സാര്‍. എല്ലാ തരത്തിലുള്ള സംഗീതവും ചെയ്യുന്ന ഒരു സംഗീത സംവിധായകന്‍. ചിത്രഗാരു എന്നാണ് തന്നെ കീരവാണി സാര്‍ വിളിക്കാറ്. എന്നൊടൊപ്പം ജോലി ചെയ്യുന്നത് വളരെ കംഫേര്‍ട്ടാണ് എന്നാണ് അദ്ദേഹം പറയാറ്. അദ്ദേഹം പറയുന്നത് ഒരു തര്‍ക്കം ഇല്ലാതെ പാടിക്കൊടുക്കാന്‍ കഴിയുന്നത് കൊണ്ടായിരിക്കാം ഇത്. എന്നെ സംബന്ധിച്ച് ഭാഷ അറിയാത്ത പ്രശ്നം ഉണ്ടായിരുന്നു. എന്നാല്‍ ഒരോ ഗാനവും എന്നെ ഒപ്പം ഇരുത്തി ഒരോ വാക്കിന്‍റെ അര്‍ത്ഥവും പഠിപ്പിച്ചാണ് അദ്ദേഹം പാഠിക്കാറുള്ളത്. “
തെന്നിന്ത്യന്‍ സിനിമ ചരിത്രത്തിന്റെ താളുകളില്‍ ഇനി എന്നും നാട്ടുനാട്ടു ഗാനവും കീരവാണിയും മിന്നിത്തിളങ്ങി നില്‍ക്കും. പ്രസിദ്ധിയുടെ വഴിയില്‍ അത്ര തിളങ്ങി നില്‍ക്കുന്ന വ്യക്തിത്വമല്ല എങ്കിലും അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ തന്നെ സുപരിചിതനാണ് കീരവാണി. 1987-ല്‍ തെലുങ്ക് സംഗീത സംവിധായകന്‍ കെ.ചക്രവര്‍ത്തി, മലയാളത്തിലെ സംഗീത സംവിധായകന്‍ സി.രാജമണി എന്നിവര്‍ക്കൊപ്പം അസിസ്റ്റന്റ് സംഗീത സംവിധായകന്‍ എന്ന നിലയിലാണ് കീരവാണി തന്റെ കരിയര്‍ തുടങ്ങുന്നത്.
1980-കളുടെ അവസാനത്തില്‍ കളക്ടര്‍ഗരി അബ്ബായി , ഭരതംലോ അര്‍ജുനുഡു എന്നീ സിനിമകളില്‍ അസിസ്റ്റന്റ് ചെയ്ത് കൊണ്ടാണ്് അദ്ദേഹം തന്റെ കഴിവുകളെ വളര്‍ത്തിയടുത്തത്. ഈ വേളയില്‍ ഒരു വര്‍ഷത്തിലധികമായി ഗാനരചയിതാവ് വേട്ടൂരിയുടെ മാര്‍ഗനിര്‍ദേശവും അദ്ദേഹം തേടിയിരുന്നു. 1990-ല്‍ സംവിധായകന്‍ രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മനസ്സു മമത എന്ന ചിത്രമാണ് അദ്ദേഹത്തെ വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നത്. എന്നാല്‍ രാം ഗോപാല്‍ വര്‍മ്മയുടെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ക്ഷണ നിമിഷം എന്ന ചിത്രമാണ് കീരവാണിയെ ഒരു സംഗീത സംവിധായകന്‍ എന്ന നിലയില്‍ ഉയര്‍ത്തിയത്.
മലയാളത്തിലേക്ക് കീരവാണിയുടെ പ്രശസ്തി പരക്കുന്നത് ഭരതിനിലൂടെയാണ്. മലയാളത്തില്‍ അദ്ദേഹത്തിന്റേതായി പിറന്ന വരികളൊക്കെയും ഒന്നിനോടൊന്ന് മികവറ്റുവയായിരുന്നു. മലയാളത്തിലും തമിഴിലും മരഗത മണി എന്ന പേരിലാണ് എം.എം. കീരവാണി പാട്ടുകള്‍ ചിട്ടപ്പെടുത്തി ആരാധകരെ കയ്യിലെടുത്തത്.
ഗാനരചയിതാവും തിരക്കഥാകൃത്തുമായ കോഡൂരി ശിവ ശക്തി ദത്തയുടെ മകനാണ് കോഡൂരി മരതകമണി കീരവാണി എന്ന എം എം കീരവാണി. കലാപരമായി മുന്നിട്ട് നില്‍ക്കുന്ന കുടുംബമാണ് കീരവാണിയുടേത്. കീരവാണിയുടെ സഹോദരനായ കല്യാണി മാലിക് സംഗിത സംവിധായകന്‍ ഗായകന്‍ എന്നീ നിലകളില്‍ സുപരിചിതനാണ്. സംവിധായകന്‍ എസ് എസ് രാജമൗലിയുടെ അമ്മാവനാണ് കീരവാണി. 2014-ല്‍ സിനിമ സംഗീത ലോകത്ത് നിന്നും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ കീരവാണിയെ രാജമൗലിയാണ് പിന്തിരിപ്പിച്ചത്. ഇത്തരത്തിലൊരു ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാനാവാം കാലം ആ തീരുമാനം തിരുത്തിക്കുറിപ്പിച്ചത്.