Thursday, March 28, 2024
HomeIndiaഅനേകായിരങ്ങള്‍ക്ക് കൈത്താങ്ങായ പച്ചമനുഷ്യന്‍, എംഎ യൂസുഫലിയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്: ടിഎന്‍ പ്രതാപന്‍

അനേകായിരങ്ങള്‍ക്ക് കൈത്താങ്ങായ പച്ചമനുഷ്യന്‍, എംഎ യൂസുഫലിയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്: ടിഎന്‍ പ്രതാപന്‍

എംഎ യൂസുഫലിയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ദുഃഖകരമെന്ന് ടിഎന്‍ പ്രതാപന്‍ എംപി. യൂസഫലി മലയാളികളുടെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ഇന്ത്യയുടെ പുറത്ത് അനേകം നാടുകളില്‍ മലയാളിയുടെ പ്രൗഢവും അഭിമാനകാരവുമായ മേല്‍വിലാസമാണ് ബഹുമാനപ്പെട്ട പദ്മശ്രീ എംഎ യൂസുഫലി. നിരാലംബരായ അനേകായിരങ്ങള്‍ക്ക് കൈത്താങ്ങായി ഒരു പച്ചമനുഷ്യന്‍. വര്‍ഷങ്ങളായി എത്രയോ ചെറുപ്പക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കിയ അതുവഴി എണ്ണമറ്റ കുടുംബങ്ങള്‍ക്ക് ആശ്വാസമേകിയ ഒരു മനുഷ്യനാണ് അദ്ദേഹം. മതമോ ജാതിയോ വര്‍ഗ്ഗമോ നോക്കിയല്ല, മാനവികതയുടെ പേരില്‍ കരുതലിന്റെ തണലൊരുക്കിയ ഒരാളാണ് യൂസുഫലി.

സ്വന്തം അധ്വാനത്തില്‍ നിന്ന് വളര്‍ന്നുവരികയും അതിന്റെ നല്ലൊരു ഭാഗം പൊതുസമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടി നീക്കിവെക്കുകയും ചെയ്യുന്ന, സ്വന്തം രാജ്യത്തും നാട്ടിലും മൂലധന നിക്ഷേപം ഉറപ്പാക്കുന്ന ഒരു വ്യവസായി എന്ന നിലക്കും യൂസുഫലി അടയാളപ്പെടുത്തപ്പെടുന്നു. വിവിധ ഗള്‍ഫ്, യൂറോപ്യന്‍, പൂര്‍വേഷ്യന്‍ രാജ്യങ്ങളിലും അവിടുത്തെ ഭരണാധികാരികള്‍ തന്നെ ഏറെ അടുപ്പത്തോടെ ചേര്‍ത്തു നിര്‍ത്തുന്ന ഈ മലയാളി നമ്മുടെ നാടിന്റെ അഭിമാനമാണ് എന്നതില്‍ സംശയമില്ല.

രാഷ്ട്രീയമോ മറ്റേതെങ്കിലും വ്യത്യസങ്ങളോ പരിഗണിക്കാതെ ഭരണാധികാരികളെയും ജനപ്രതിനിധികളെയും പൊതുപ്രവര്‍ത്തകരെയും സൗഹൃദപൂര്‍വ്വം കാണുകയും ഊഷ്മളമായ വ്യക്തിബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന യൂസുഫലിയുടെ സൗഹൃദ വലയത്തില്‍ പ്രധാനമന്ത്രി മുതല്‍ രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാരടക്കം അനേകം ആളുകളുണ്ട്. എല്ലാവരോടും രാജ്യത്തിന്റെ പുരോഗതിയും തൊഴില്‍ സംരംഭങ്ങളുടെ സാധ്യതകളും മുന്‍നിര്‍ത്തി വിവേചനങ്ങളില്ലാതെ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരാളാണ് അദ്ദേഹം.

ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന വിവാദങ്ങളിലേക്ക് അദ്ദേഹത്തെ പോലെ ഒരാളെ വലിച്ചിഴക്കുന്നത് അങ്ങേയറ്റം ദുഃഖകരമാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും അദ്ദേഹത്തെ ചേര്‍ത്തി നിര്‍മ്മിക്കുന്ന അത്തരം വ്യാജ വ്യവഹാരങ്ങളെ പ്രബുദ്ധ സമൂഹം തള്ളിക്കളയും. കാരണം, യൂസുഫലി മലയാളിയുടെ അഭിമാനമാണ്.

ഇത്തരം വ്യാജനിര്‍മ്മിതികളുടെ മലീമസ ചര്‍ച്ചകളില്‍ മനംമടുത്ത് രാജ്യത്തും വിശിഷ്യാ നമ്മുടെ സംസ്ഥാനത്തുമുള്ള നിക്ഷേപ പദ്ദതികളില്‍ നിന്ന് അദ്ദേഹം പിന്തിരിയുന്നതിന് ഇത് കാരണമാകുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ ശ്രദ്ധ കൊടുക്കാതെ വിവാദങ്ങളോട് സ്വതസിദ്ധമായ ശൈലിയില്‍ സഹിഷ്ണുതാപൂര്‍വ്വം മുഖം തിരിഞ്ഞ് നാടിന്റെ നന്മ ആഗ്രഹിക്കുന്നവരുടെ പിന്തുണ എപ്പോഴും കൂടെയുണ്ടാകുമെന്ന ഉറപ്പോടെ അദ്ദേഹം മുന്നോട്ടുപോകുക തന്നെ ചെയ്യും എന്ന് വിശ്വസിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular