മൂന്ന് യുവാക്കള്‍ക്കെതിരെ തെറ്റായ ബലാത്സംഗാരോപണം ഉന്നയിച്ച 22 -കാരി ജയിലിലായി. എലനോര്‍ വില്ല്യംസ് എന്ന യുവതിയാണ് എട്ടര വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.
എലനോര്‍ 2020 ല്‍ ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ എലനോറിന്റെ മുഖത്തും മറ്റും മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. താന്‍ പീഡിപ്പിക്കപ്പെട്ടു എന്നും സെക്‌സ് ട്രാഫിക്കിംഗിന്റെ ഇരയായി മാറി എന്നുമായിരുന്നു എലനോറിന്റെ ആരോപണം.
ഇവരുടെ പോസ്റ്റുകള്‍ എലനോറിന്റെ ജന്മനഗരമായ കുംബ്രിയയിലെ ബാരോ-ഇന്‍-ഫര്‍നെസില്‍ വലിയ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് കാരണമായി. 2016 -നും 2020 -നും ഇടയില്‍ താന്‍ പീഡിപ്പിക്കപ്പെട്ടു എന്നായിരുന്നു എലനോര്‍ പറഞ്ഞിരുന്നത്. ചുറ്റിക പോലെയുള്ള ആയുധങ്ങളുപയോഗിച്ച പാടുകള്‍ ഇവരുടെ ദേഹത്തുണ്ടായിരുന്നു. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പിന്നീട് ഇവര്‍ തന്നെയാണ് ആയുധങ്ങള്‍ വാങ്ങിയതെന്ന് കണ്ടെത്തി.
ജഡ്ജി റോബര്‍ട്ട് അല്‍താം എലനോറിന് ശിക്ഷ വിധിക്കുന്ന വേളയില്‍ പറഞ്ഞത്, ‘യുവതികളെ സെക്‌സ് ട്രാഫിക്കിംഗിന് ഇരയാക്കുന്നുണ്ട് എന്ന് ഞങ്ങള്‍ക്കറിയാം. യഥാര്‍ത്ഥ ഇരകള്‍ പലപ്പോഴും അത് ഭയം കൊണ്ട് റിപ്പോര്‍ട്ട് ചെയ്യാറുമില്ല. എന്നാല്‍, അവര്‍ റിപ്പോര്‍ട്ട് ചെയ്താല്‍ അന്വേഷണം നടക്കും എന്ന് തനിക്ക് ഉറപ്പുണ്ട്. എന്നാല്‍, ഇങ്ങനെ ഒരു കഥ കെട്ടിച്ചമച്ച എലനോറിന് യാതൊരു പശ്ചാത്തപവും ഇല്ല’ എന്നാണ്.
എന്നാല്‍ എലനോര്‍ ബലാത്സംഗകുറ്റം ആരോപിച്ച മൂന്ന് യുവാക്കള്‍ പറയുന്നത്, തങ്ങള്‍ ശരിക്കും ആത്മഹത്യയുടെ വക്കില്‍ എത്തിയിരുന്നു, മരിക്കാന്‍ തീരുമാനിച്ചിരുന്നു എന്നാണ്. ആരോപണം നേരിട്ടവരില്‍ ഒരാള്‍ മുഹമ്മദ് റംസാന്‍ എന്ന യുവാവായിരുന്നു. ഇയാള്‍ ആംസ്റ്റര്‍ഡാമിലെത്തിച്ച് തന്നെ ലൈംഗികത്തൊഴിലാളിയായി വില്‍ക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു എലനോറിന്റെ ആരോപണം. എന്നാല്‍, തനിക്ക് എലനോറിനെ അറിയില്ലെന്നും സെക്‌സ് ട്രാഫിക്കിംഗ് സംഘവുമായി തനിക്കൊരു ബന്ധവുമില്ലെന്നും റംസാന്‍ പറഞ്ഞു. അതേ സമയം എലനോര്‍ ആംസ്റ്റര്‍ഡാമില്‍ പോയിരുന്നു. എന്നാല്‍, ആ സമയമെല്ലാം താനും കൂടെ ഉണ്ടായിരുന്നു എന്ന് എലനോറിന്റെ സഹോദരിയും വ്യക്തമാക്കി.
മറ്റൊരാളായ ജോര്‍ദാന്‍ ട്രെന്‍ഗോവ്, ചെയ്യാത്ത ബലാത്സംഗക്കുറ്റത്തിന് 73 ദിവസമാണ് ജയിലില്‍ കിടന്നത്. സെല്ലില്‍ ഇയാളെ പാര്‍പ്പിച്ചിരുന്നത് തന്നെ ബലാത്സംഗക്കുറ്റവാളികളുടെ കൂടെയായിരുന്നു. ഇത് തന്നെ വല്ലാതെ തകര്‍ത്തു കളഞ്ഞുവെന്നാണ് ജോര്‍ദാന്‍ ട്രെന്‍ഗോവ് പറയുന്നത്. സഹോദരിയുടെ മൊഴി, സിസിടിവി ദൃശ്യങ്ങള്‍ എന്നിവയുടെ അന്വേഷണത്തിലാണ് എലനോര്‍ പറഞ്ഞത് കള്ളമാണെന്ന് കണ്ടെത്തിയത്.