തോക്കു വാങ്ങുന്നവരുടെ പശ്ചാത്തല പരിശോധന കൂടുതൽ കർശനമാക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഓർഡർ പ്രസിഡന്റ് ജോ ബൈഡൻ പുറപ്പെടുവിച്ചു.
അപകടകാരികൾക്ക് തോക്കുകൾ കിട്ടാതിരിക്കാനുള്ള നടപടികൾ ശക്തമാക്കുക എന്നതാണു ലക്ഷ്യമെന്നു വൈറ്റ് ഹൗസ് പറഞ്ഞു. കർശന ചട്ടങ്ങൾ കൊണ്ടു വരാൻ കോൺഗ്രസിനോട് അദ്ദേഹം അഭ്യർഥിച്ചു. അതു വരെ പശ്ചാത്തല പരിശോധന സാർവലൗകിക നിലവാരത്തിൽ കർശനമാക്കും.
തോക്കു നിർമാതാക്കൾക്ക് കൂടുതൽ ഉത്തരവാദിത്തം വേണ്ടിവരും. നിയമം ലംഘിക്കുന്ന തോക്കു കച്ചവടക്കാരുടെ വിവരങ്ങൾ പരസ്യമാക്കും. അമേരിക്കൻ സമൂഹങ്ങളെ ഭീതിപ്പെടുത്തുന്ന അക്രമികളെ കണ്ടെത്താനും തടയാനും പോലീസിനു കൂടുതൽ പിൻബലം നൽകുന്നതാണ് പുതിയ ഉത്തരവ്.
തോക്കു നിർമ്മിക്കുന്നവരിൽ നിന്ന് പ്രായപൂർത്തി ആവാത്ത കുട്ടികളിലേക്കു അവ എങ്ങിനെ എത്തുന്നു എന്നതിനെ കുറിച്ച് അന്വേഷിച്ചു ആ വിശകലന റിപ്പോർട്ട് പരസ്യമാക്കണമെന്ന് ബൈഡൻ ഫെഡറൽ ട്രേഡ് കമ്മീഷനോട് നിർദേശിച്ചു.
കലിഫോണിയയിൽ ഈ വർഷം ആദ്യം 11 പേരുടെ ജീവനെടുത്ത വെടിവയ്‌പ് നടന്ന മോന്ററി പാർക്കിൽ ചൊവാഴ്ച ബൈഡൻ എത്തി. “രാജ്യമൊട്ടാകെ തോക്കുകൾ മൂലം എന്നേക്കുമായി മാറിപ്പോകുന്ന സമൂഹങ്ങളിൽ ഒന്നാണ് മോന്ററി പാർക്ക്,” ബൈഡൻ പറഞ്ഞു. “രാജ്യമൊട്ടാകെ വാർത്തയാവാത്ത ചെറിയ ചെറിയ വെടിവയ്‌പുകളും അക്കൂട്ടത്തിലുണ്ട്.”
ഈ വർഷം മൂന്നു മാസം പിന്നിട്ടിട്ടില്ലെങ്കിലും 8,300 പേർ തോക്കിനിരയായി മരിച്ചുവെന്നാണ് ഗൺ വയലൻസ് ആർകൈവ് പറയുന്നത്.
Biden tightens laws on gun buyers’ background check