ഇന്ത്യയിലെ അമേരിക്കൻ അംബാസഡറായി ലോസ് ആഞ്ചലസ് മുൻ മേയർ എറിക് ഗാർസെറ്റിയെ (51) സെനറ്റ് സ്ഥിരീകരിച്ചു. പ്രസിഡന്റ് ജോ ബൈഡൻ അദ്ദേഹത്തെ നാമനിർദേശം ചെയ്തിട്ടു രണ്ടു വർഷത്തോളം ആയെങ്കിലും സെനറ്റ് സ്ഥിരീകരിക്കാതിരുന്നതിനാൽ അതി പ്രധാനമായ തസ്തിക ഒഴിഞ്ഞു കിടപ്പായിരുന്നു.
ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള 100 അംഗ സെനറ്റിൽ ഗാർസെറ്റിക്കു 52 വോട്ട് കിട്ടിയപ്പോൾ 42 പേർ എതിർത്തു. ചില ഡമോക്രാറ്റുകൾ അദ്ദേഹത്തെ എതിർത്തപ്പോൾ ചില റിപ്പബ്ലിക്കൻ അംഗങ്ങൾ പിന്തുണച്ചു.
ഡെമോക്രാറ്റിക് പാർട്ടിയിൽ ഉദയ താരമായിരുന്ന ഗാർസെറ്റി സ്വന്തം സഹായികളിൽ ഒരാൾക്കെതിരെ ഉയർന്ന ലൈംഗിക പീഡന ആരോപണം അവഗണിച്ചു എന്നതാണ് അദ്ദേഹത്തെ പലർക്കും അനഭിമതനാക്കിയത്ത്. ആരോപണം മൂലം സ്ഥിരീകരണം വൈകിയെങ്കിലും ബൈഡൻ മറ്റൊരാളെ നിര്ദേശിച്ചില്ല.
ഇന്ത്യയും ചൈനയും പാക്കിസ്ഥാനും അഫ്ഘാനിസ്ഥാനും നിരീക്ഷിക്കുന്ന തന്ത്ര പ്രധാനമായ ജോലി ഡൽഹിയിലെ അംബാസഡർക്കുണ്ട്. ഈ മേഖല കൂടുതൽ നിർണായകമായി തീരുമ്പോൾ രാഷ്ട്രീയ വൈദഗ്ധ്യമുള്ള ഒരാളെ അവിടെ നിയമിച്ചേ തീരൂ എന്ന നിലപാടിലാണ് ബൈഡൻ ഉറച്ചു നിന്നത്. 2021 ജൂലൈയിൽ ആയിരുന്നു ഗാർസെറ്റിയെ ബൈഡൻ ആദ്യം നിർദേശിച്ചത്.
നവംബറിൽ നടന്ന ഇടക്കാല തിരഞ്ഞെടുപ്പോടെ ഡെമോക്രാറ്റ്സ് സെനറ്റ് നേടിയപ്പോൾ ജനുവരിയിൽ ബൈഡൻ ഗാർസെറ്റിയെ വീണ്ടും നിർദേശിച്ചു.
ഫെബ്രുവരിയിൽ റിപ്പബ്ലിക്കൻ സെനറ്റർ മാർക്കോ റുബിയോ വീണ്ടും ഗാർസെറ്റിക്കു എതിരെ രംഗത്തു വന്നു. കഴിഞ്ഞ ആഴ്ച സെനറ്ററിന്റെ വിദേശകാര്യ സമിതിയിൽ 13-8 വോട്ടിനു പക്ഷെ അദ്ദേഹം ജയിച്ചു. അതോടെ സെനറ്റ് വോട്ടിനു വഴി തെളിഞ്ഞു.
ഇന്ത്യയിൽ അമേരിക്കയ്ക്ക് അംബാസഡർ ഇല്ലാതെ പോയ ഏറ്റവും നീണ്ട കാലഘട്ടമായിരുന്നു ഇത്. ചൈനയുടെ വളരുന്ന വെല്ലുവിളികൾ നേരിടാൻ ഇന്ത്യയെ ശക്തിപ്പെടുത്തുക എന്ന ബൈഡന്റെ നയം നടപ്പാക്കാൻ ഈ ഒഴിവ് നികത്തേണ്ടത് അനിവാര്യം ആയിരുന്നു.
“ഇന്ത്യയ്ക്കു അതിർത്തികൾ സുരക്ഷിതമാക്കാനുള്ള അമേരിക്കയുടെ പരിശ്രമങ്ങൾ ഇരട്ടി വേഗത്തോടെ ഊര്ജിതമാക്കും” എന്നു ഗാർസെറ്റി സെനറ്റിനോടു പറഞ്ഞു. ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കും, ആക്രമണം തടുക്കും.
എന്നാൽ ഇന്ത്യ റഷ്യയിൽ നിന്ന് എസ്-400 പ്രതിരോധ സംവിധാനം വാങ്ങുന്നത് രണ്ടു രാജ്യങ്ങൾക്കിടയിൽ തർക്ക വിഷയമായി തുടരുന്നുണ്ട്.
ഹിസ്പാനിക് പശ്ചാത്തലമുള്ള ഗാർസെറ്റി യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമെന്നു കരുതപ്പെട്ടിരുന്നു. ഉന്നത ഡെമോക്രാറ്റിക് നേതാവ് തിരഞ്ഞെടുപ്പിൽ ശക്തമായ സാന്നിധ്യമാണ്. ഓക്സ്ഫഡിൽ റോഡ്‌സ് സ്കോളര്ഷിപ്പോടെ പഠിച്ച തിളക്കത്തിനു പുറമെ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്‌സിൽ പഠിച്ച പശ്ചാത്തലവും ഉണ്ട്. വൈറ്റ് ഹൗസിൽ നല്ല സ്വാധീനമുള്ള നേതാവാണ്.
Senate confirms Eric Garcetti as ambassador to India