ഡൊണാൾഡ് ട്രംപിന്റെ മേൽ മൻഹാട്ടൻ കോടതിയിൽ കുറ്റങ്ങൾ ചുമത്തുമ്പോൾ അദ്ദേഹത്തിന്റെ അനുയായികൾ തെരുവിൽ അക്രമം അഴിച്ചു വിടാം എന്ന ആശങ്കയിൽ ന്യൂ യോർക്ക് പോലീസും (എൻ വൈ പി ഡി) യുഎസ് രഹസ്യാന്വേഷണ വിഭാഗവും മുന്നൊരുക്കങ്ങൾ തുടങ്ങി. ചൊവാഴ്ച താൻ അറസ്റ്റ് ചെയ്യപ്പെടുമെന്നു കഴിഞ്ഞ ദിവസം അറിയിച്ച ട്രംപ്, അനുയായികളോട് പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്തിരുന്നു.
ജനുവരി 6 കലാപത്തിന്റെ രീതിയിലുള്ള അക്രമം പ്രതിഷേധത്തിന്റെ ഭാഗമായി ഉണ്ടാവാം എന്നാണ് ആശങ്ക. എഫ് ബി ഐ, സംസ്ഥാന കോടതികൾ, മൻഹാട്ടൻ ഡിസ്‌ട്രിക്‌ട് അറ്റോണി ആൽവിൻ ബ്രാഗിന്റെ ഓഫീസ് ഇവയെല്ലാം സുരക്ഷാ വലയത്തിലാക്കും.
പല ഏജൻസികളിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ ഞായറാഴ്ച യോഗം ചേർന്നിരുന്നു. 2016 തിരഞ്ഞെടുപ്പിനു മുൻപ് ട്രംപുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട നീലച്ചിത്ര നടി സ്റ്റോമി ഡാനിയൽസിനെ നിശ്ശബ്ദയാക്കാൻ ട്രംപ് $130,000 ഡോളർ കൊടുത്തു എന്നാണ് ആരോപണം. പണം കൈമാറിയ അഭിഭാഷകൻ മൈക്കൽ കോഹൻ കുറ്റം സമ്മതിച്ചു മൂന്ന് വർഷത്തെ ജയിൽ ശിക്ഷ ഏറ്റുവാങ്ങിയിരുന്നു.
ചൊവാഴ്ച ട്രംപിന്റെ മേൽ കുറ്റം ചുമത്തുമെന്നോ അറസ്റ്റ് ചെയ്യുമെന്നോ ആൽവിൻ ബ്രാഗിന്റെ ഓഫീസ് പറഞ്ഞിട്ടില്ല. ട്രംപ് മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാവാം സംസാരിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ജോ ടാകോപിന പറഞ്ഞു. ബ്രാഗിന്റെ ഓഫീസിൽ നിന്ന് ഒന്നും അറിയിച്ചിട്ടില്ല.
എന്തു സംഭവിച്ചാലും നേരിടാൻ തയാറാണെന്നു എൻ വൈ പി ഡി പറഞ്ഞു. ലോവർ മൻഹാട്ടനിൽ ഇപ്പോഴും വേണ്ടത്ര പോലീസ് സാന്നിധ്യമുണ്ടെന്നു പോലീസ് ചീഫ് കെവിൻ മലാനി പറഞ്ഞു.
“ചൊവാഴ്ച എന്താണ് സംഭവിക്കുക എന്നു നോക്കാം. ഞങ്ങൾ ഏറ്റവും ഉയർന്ന സുരക്ഷാ തയാറാക്കും.”
എഫ് ബി ഐ ഒന്നും പറയാൻ തയാറായില്ല.
ട്രംപിന്റെ അനുയായികൾ അക്രമത്തിനു ഇറങ്ങുമെന്നു സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നു നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു. എന്നാൽ വൈറ്റ് ഹൗസ് എല്ലാം നിരീക്ഷിക്കുന്നുണ്ട്. സമാധാനപരമായ പ്രതിഷേധങ്ങളെ കുറിച്ച് ആശങ്കയില്ല.
നടി ഡാനിയൽസ് കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു. കോഹന്റെ പഴയ അഭിഭാഷകൻ റോബർട്ട് കാസ്റ്റിയോ തിങ്കളാഴ്ച ഹാജരാവുന്നുണ്ട്.
ട്രംപിന്റെ വിരട്ടൊന്നും വിലപ്പോവില്ലെന്നു ബ്രാഗ് തന്റെ ഓഫീസിലെ ജീവനക്കാരോട് പറഞ്ഞു. സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. “നമ്മൾ നിയമാനുസൃതം നമ്മുടെ ജോലി ചെയ്യും. മുഖം നോക്കാതെ. ആവശ്യമെങ്കിൽ മാത്രമേ പരസ്യമായി സംസാരിക്കൂ. നമ്മുടെ ഓഫിസിനെ ഭയപ്പടുത്താനോ ന്യൂ യോർക്കിന്റെ നിയമങ്ങൾ ലംഘിക്കാനോ ആർക്കും ആവില്ല.”
NYPD braces for violence if Trump arrested