കൊച്ചി: കാക്കനാട്ടെ ഫ്ലാറ്റിൽ നിന്നും പിടികൂടിയത് എംഡിഎംഎ അല്ലെന്ന് കണ്ടെത്തൽ. എംഡിഎംഎയ്‌ക്ക് സമാനമായ, വീര്യം കൂടിയ മയക്കുമരുന്നായ മെത്തഫെറ്റാമിൻ ആണ് പിടിച്ചെടുത്തതെന്ന് എക്‌സൈസ് അറിയിച്ചു. രാസപരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. യൂറോപ്പിൽ നിർമ്മിച്ചതാണ് പിടികൂടിയ മയക്കുമരുന്നെന്നും എക്‌സൈസ് വ്യക്തമാക്കി.
കാക്കനാട്ടെ ഫ്ലാറ്റിൽ നിന്നും ഒരു കിലോ മേത്തഫെറ്റാമിൻ ആണ് പിടിച്ചെടുത്തിരുന്നത്. കേസിൽ ഒരു സ്ത്രീ കൂടി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കേസിലെ പന്ത്രണ്ടാം പ്രതിയായ സുസ്മിത ഫിലിപ്പ് ആണ് പിടിയിലായത്. ഇവർ മയക്കുമരുന്ന് ഇടപാടിൽ സജീവമായിരുന്നെന്നും മയക്കുമരുന്ന് പാർട്ടികളുടെ സംഘാടകയാണെന്നും വ്യക്തമായ സാഹചര്യത്തിലാണ് അറസ്റ്റ്.
പ്രതികളെ ജാമ്യത്തിലിറക്കാനും സംഘം ലഹരി കടത്തിന് ഉപയോഗിച്ച നായയെ ഏറ്റെടുക്കാനും എത്തിയത് സുസ്മിത ഫിലിപ്പാണ്. ലഹരി വ്യാപാരത്തിന്റെ കൊച്ചിയിലെ മുഖ്യകണ്ണിയാണ് ടീച്ചറെന്ന് വിളിപ്പേരുള്ള സുസ്മിതയെന്ന് എക്‌സൈസ് പറഞ്ഞു. കാക്കനാട്ടെ ഫ്ലാറ്റിൽ നിന്നും ഓഗസ്റ്റിലാണ് മാരക ലഹരിമരുന്നുകളുമായി യുവതിയടക്കം അഞ്ചുപേർ പിടിയിലായത്.
1.86 കിലോ ഗ്രാം ലഹരിയാണ് ഇവരിൽ നിന്നും മൊത്തം പിടിച്ചെടുത്തത്. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ താമസിച്ചിരുന്ന ഫ്‌ലാറ്റിൽ അലക്കാനിട്ട തുണികൾക്കിടയിൽ ഒളിപ്പിച്ച ഒരു ബാഗിൽ നിന്ന് ഒരുകിലോയിലധികം മയക്കുമരുന്നു കൂടി പിടിച്ചെടുത്തിരുന്നു.