ആമസോൺ 9,000 ജീവനക്കാരെ കൂടി പിരിച്ചുവിടും. 18,000 പേരെ ലേ-ഓഫ് ചെയ്തു ആഴ്ചകൾക്കുള്ളിലാണ് സിയാറ്റിൽ ആസ്ഥാനമായ കമ്പനിയുടെ പുതിയ പ്രഖ്യാപനം.
ഒരു ട്രില്യൻ നിക്ഷേപവും 282,000 ജീവനക്കാരും ഉള്ള സ്ഥാപനത്തിൽ 3% പേരെ മാത്രമാണ് പിരിച്ചു വിടൽ ബാധിക്കുന്നതെന്നു സി ഇ ഒ: ആൻഡി ജാസി പറഞ്ഞു. “ബുദ്ധിമുട്ടുള്ള തീരുമാനമാണ്, പക്ഷെ കമ്പനിയുടെ ഭാവിക്കു അത് നല്ലതാണ്,” അദ്ദേഹം പറഞ്ഞു.
ആമസോൺ വെബ് സർവീസസ്, പി എക്സ് ടി എന്നീ വിഭാഗങ്ങളിലും പരസ്യം, ട്വിച്ച് എന്നിവയിലും ആയിരിക്കും കൂടുതൽ പേർക്ക് ജോലി നഷ്ടമാവുകയെന്നു ജാസി ജീവനക്കാർക്ക് അയച്ച മെമ്മോയിൽ പറഞ്ഞു.
ഗൂഗിൾ, മെറ്റാ, ട്വിറ്റർ, മൈക്രോസോഫ്റ്റ് എന്നീ സാങ്കേതിക രംഗത്തെ വൻകിടക്കാരുടെ കൂട്ടത്തിൽ ചേരുന്നു ആമസോണും. കഴിഞ്ഞ മാസങ്ങളിൽ വരുമാനം കുറഞ്ഞതിനെ തുടർന്ന് ഇവരെല്ലാം ആയിരക്കണക്കിനു ജീവനക്കാരെയാണു പിരിച്ചുവിട്ടത്.
ധാരാളം ജീവനക്കാർ ഉണ്ടായിരുന്ന വർഷങ്ങൾക്കു ശേഷം ആമസോൺ ഇങ്ങിനെയൊരു നടപടിയിലേക്കു നീങ്ങുന്നത് സാമ്പത്തിക രംഗത്തെ അനിശ്ചിതാവസ്ഥ മൂലമാണെന്നു ജാസി പറഞ്ഞു.
വിർജീനിയയിലെ രണ്ടാം ആസ്ഥാനമന്ദിരത്തിന്റെ പണി ആമസോൺ ഉപേക്ഷിച്ചിരുന്നു.
ആമസോൺ ഓഹരികൾ തിങ്കളാഴ്ച 1.5% ഇടിഞ്ഞു. കഴിഞ്ഞ വർഷം 40% വീഴ്ചയാണുണ്ടായത്. കഴിഞ്ഞ വർഷം അവസാനത്തെ മൂന്നു മാസം കമ്പനിക്ക് $300 മില്യൺ വരുമാനം കുറഞ്ഞു.
Amazon announces lay-off of another 9,000 staff