സ്റ്റോർമി ഡാനിയൽസ് കേസിൽ കുറ്റം ചുമത്തപ്പെട്ടാൽ തന്നെ വിലങ്ങു വയ്ക്കണമെന്നു ഡൊണാൾഡ് ട്രംപ് ആഗ്രഹിക്കുന്നു. അറസ്റ്റും കുറ്റം ചുമത്താലും ഉണ്ടായാൽ അതിനാടകീയതയോടെ വേണം ജനത്തിനു അതു കാട്ടിക്കൊടുക്കാൻ എന്നാണ് അദ്ദേഹം സഹായികളോടു പറഞ്ഞതെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എന്നാൽ മൻഹാട്ടൻ ഡിസ്‌ട്രിക്‌ട് അറ്റോണി ആൽവിൻ ബ്രാഗ് അതു തടയാൻ ശ്രമിക്കും എന്നാണ് സൂചന. ട്രംപിന്റെ അഭിഭാഷകരും അദ്ദേഹത്തിന്റെ ആശയത്തോട് തീരെ യോജിക്കുന്നില്ലെന്നു ‘ഗാർഡിയൻ’ പത്രം പറയുന്നു.
സുരക്ഷാ പ്രശ്നങ്ങളെ കുറിച്ച് ചൂണ്ടിക്കാട്ടിയ അഭിഭാഷകരോടു പക്ഷെ തനിക്കു വെടിയേറ്റാൽ പോലും പ്രശ്‌നമില്ലെന്നും രക്തസാക്ഷിയാവാൻ തയാറാണെന്നും ട്രംപ് പറഞ്ഞത്രേ. ആരെങ്കിലും ആക്രമിച്ചാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജയിക്കാമെന്നു ഉറപ്പായി എന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.
റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയാവാൻ മൂന്നാം വട്ടവും തയാറെടുക്കുന്ന 76 കാരൻ മുൻ പ്രസിഡന്റ് നീലച്ചിത്ര നടിയായ ഡാനിയൽസുമായി ഉണ്ടായ രഹസ്യ ബന്ധം പുറത്തു വരാതിരിക്കാൻ അവർക്കു $130,000 നൽകി എന്നാണ് ആരോപണം. പണം കൈമാറി എന്നു കോടതിയിൽ സമ്മതിച്ചു ട്രംപിന്റെ മുൻ അഭിഭാഷകൻ മൈക്കൽ കോഹൻ ജയിലിൽ പോയിരുന്നു.
വിചാരണ മാറ്റി
ജനുവരി മുതൽ ഡാനിയൽസ് കേസ് കേൾക്കുന്ന ഗ്രാൻഡ് ജൂറി അതിനിടെ ബുധനാഴ്ച നടത്താനിരുന്ന വിചാരണ നീട്ടി വച്ചു. വ്യാഴാഴ്ച വീണ്ടും കൂടിയേക്കും. അതു കഴിഞ്ഞാലേ ട്രംപിന്റെ പേരിലുള്ള നടപടികൾ ഉണ്ടാവൂ.
ട്രംപിന്റെ വിശ്വസ്തനായ അഭിഭാഷകൻ റോബർട്ട് കാസ്റ്റിയോയുടെ മൊഴി പൊളിക്കുന്ന സുപ്രധാന സാക്ഷിയെയാണ് ബുധനാഴ്ച വിചാരണ ചെയ്യാനിരുന്നത്. മൈക്കൽ കോഹന്റെ മൊഴികൾ തെറ്റാണെന്നു സ്ഥാപിക്കുന്ന വിവരങ്ങൾ കാസ്റ്റിയോ നൽകുമെന്നാണ് ട്രംപ് നേരത്തെ പറഞ്ഞിരുന്നത്. അതോടെ കേസ് പൊളിയുമെന്നും.
തിരഞ്ഞെടുപ്പു പ്രചാരണ നിയമങ്ങൾ മറികടക്കാൻ ബിസിനസ് രേഖകൾ തിരുത്താൻ ശ്രമിച്ചു എന്ന കുറ്റം ചുമത്താൻ ബ്രാഗ് നീക്കം നടത്തുമെന്നാണ് സൂചന. നാലു വർഷം വരെ ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റമാണത്.
Trump wants to be handcuffed if indicted