ഡൽഹി : രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കാനുളള പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി. എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുന്നുവെന്ന് രാഹുൽ തുറന്നടിച്ചു. സ്പീക്കറെ നേരിട്ട് കണ്ടിട്ടും തന്നെ ലോക്സഭയിൽ സംസാരിക്കാൻ തന്നെ അനുവദിച്ചില്ല. മോദി- അദാനി ദീർഘകാല ബന്ധം തുറന്ന് കാട്ടിയതാണ് ഈ പ്രശ്നങ്ങളുടെയെല്ലാം തുടക്കം.
ഈ ചോദ്യമാണ് താന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചത് എന്നും അദാനിയുടെ കമ്ബനികളില്‍ നിക്ഷേപം നടത്തുന്നത് ആരൊക്കെ ആണ് എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. പാര്‍ലമെന്റില്‍ ആണ് താന്‍ ആരോപണം ഉന്നയിച്ചത്. അതിന്റെ തെളിവുംപാര്‍ലെമന്റില്‍ തന്നെ കാണിച്ചു. സ്പീക്കര്‍ക്ക് വിശദമായ കത്ത് നല്‍കി. എന്നാല്‍ തന്റെ പ്രസ്താവനകള്‍ രേഖകളില്‍ നിന്ന് നീക്കുകയാണ് ചെയ്തത് , രാഹുല്‍ ഗാന്ധി പറഞ്ഞു.
‘എന്റെ കത്തുകള്‍ക്കൊന്നും സ്പീക്കര്‍ മറുപടി നല്‍കിയില്ല. അദാനി കമ്ബനിക്ക് നിക്ഷേപം നടത്തുന്ന ചൈനീസ് കമ്ബനി ആരുടേതാണ്. അയോഗ്യനാക്കി കൊണ്ട് എന്നെ ഭയപ്പെടുത്താന്‍ നോക്കേണ്ട. ഇപ്പോള്‍ നടക്കുന്നത് ജനാധിപത്യത്തിന് എതിരായ ആക്രമണമാണ്. ഞാന്‍ രാജ്യത്തിന്റെ ജനാധിപത്യത്തിന് വേണ്ടിയാണ് പോരാടുന്നത്. മോദിയും അദാനിയും തമ്മിലുളള ബന്ധം എല്ലാ ബി ജെ പി നേതാക്കള്‍ക്കും അറിയാം എന്നും എന്നാല്‍ എല്ലാവര്‍ക്കും മോദിയെ ഭയമാണ്’ എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. അദാനിയെ കുറിച്ചുളള തന്റെ അടുത്ത പ്രസംഗം മോദി ഭയക്കുന്നെന്നും അതിനാലാണ് തന്നെ അയോഗ്യനാക്കിയതെന്നും രാഹുല്‍ പറഞ്ഞു.
നരേന്ദ്ര മോദിയുടെ ഭയം ഞാന്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ കണ്ടിരുന്നു. അതുകൊണ്ടാണ് ആദ്യമുണ്ടായ പതര്‍ച്ചയും പിന്നീടുള്ള അയോഗ്യത എന്നും രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ തന്നെ സ്ഥിരമായി അയോഗ്യനാക്കിയാലും തന്റെ ജോലി തുടര്‍ന്ന് കൊണ്ടേയിരിക്കും, താന്‍ പാര്‍ലമെന്റിന് അകത്താണോ പുറത്താണോ എന്നത് വിഷയമല്ല എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.