ദില്ലി: ബി ടെക് പരീക്ഷ ഓൺലൈനായി നടത്തണമെന്ന വിദ്യാർത്ഥികളുടെ ആവശ്യത്തിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
സമാന ഹർജികൾ ഹൈക്കോടതിയുടെ പരിഗണയിലുള്ളതിനാലാണ് നടപടിയെന്ന് സുപ്രീംകോടതി പറഞ്ഞു. സുപ്രീംകോടതി നിലപാടിനെ തുടർന്ന് കേരള സാങ്കേതിക സർവകലാശാലയിലെ വിദ്യാർത്ഥികൾ ഹർജികൾ പിൻവലിച്ചു.
ലോക്ഡൗൺ നടപ്പാക്കിയിട്ടും കേരളത്തിലെ ടിപിആർ പത്ത് ശതമാനത്തിൽ താഴേക്ക് എത്തുന്നില്ലെന്നും, ഈ സാഹചര്യത്തിൽ എഴുത്തുപരീക്ഷ നടത്തുന്നത് അപകടകരമാണെന്നുമാണ് വിദ്യാർത്ഥികൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. കേരളത്തിൽ പഠിക്കുന്ന അന്യ സംസ്ഥാനങ്ങളിൽനിന്നുള്ള കുട്ടികൾക്കും വലിയ ബുദ്ധിമുട്ടാണ് ഈ തീരുമാനം. പരീക്ഷയ്ക്കായി യാത്ര ചെയ്ത് എത്തണമെന്ന് അവരോട് ആവശ്യപ്പെടുന്നത് അനീതിയാണ്. അതിനാൽ എഴുത്തുപരീക്ഷ നടത്താനുള്ള കേരള സാങ്കേതികസർവകലാശാലയുടെ തീരുമാനം റദ്ദാക്കണമെന്നും പരീക്ഷ ഓൺ ലൈനായി നടത്തണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം.