കണ്ണൂർ : ഐഎഎസ് കിട്ടാനായി തങ്കഭസ്മം പാലിൽ കലക്കികുടിച്ച വിദ്യാർത്ഥിയുടെ കാഴ്‌ച്ച ശക്തി മങ്ങിയതായി പരാതി . ജ്യോത്സ്യന്‍റെ നിർദേശപ്രകാരമാണ് വിദ്യാർത്ഥി തങ്കഭസ്മം കഴിച്ചത് . കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശിയായ ജ്യോത്സ്യനെതിരെ കൊറ്റാളി സ്വദേശി പാരഡിസ് ഹൗസിൽ മൊബിൻ ചാന്ദ് ആണ് കണ്ണവം പോലീസിൽ പരാതി നൽകിയത്.
വ്യാജ ഗരുഡ രത്‌നം, തങ്കഭസ്മം, വിദേശലക്ഷ്മി യന്ത്രം എന്നിവ നൽകി 11.75 ലക്ഷം രൂപ ജ്യോത്സ്യൻ തട്ടിയാതായും കാണിച്ച് കൊറ്റാളി സ്വദേശി പൊലീസിൽ പരാതി.
വീട് നിർമ്മാണം തുടങ്ങാനുള്ള മുഹൂർത്തം നോക്കാനാണ് മൊബിൻ ചന്ദ് ആദ്യമായി കണ്ണാടിപ്പറമ്പിലെ ജ്യോതിഷാലയത്തിൽ എത്തുന്നത്. എന്നാൽ പിന്നീട് മൊബിന്‍റെ വീട്ടിൽ നിരന്തരം വന്ന ജ്യോത്സ്യൻ മൊബിൻ വാഹനപകടത്തിൽ മരിക്കാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തിയിരുന്നു.
അപകടങ്ങൾ ഒഴിവാക്കാൻ ആദിവാസികളുടെ പക്കൽ നിന്ന് ഗരുഡന്‍റെ തലയിലുള്ള ഗരുഡ രത്‌നം 10 എണ്ണം വാങ്ങി സൂക്ഷിക്കാൻ നിർദേശിച്ചു. മൊബിൻ ഐഎഎസ് പാസാകാൻ തങ്കഭസ്മം പാലിൽ കലക്കി കുടിക്കാനും , വിദേശ ലക്ഷ്മി യന്ത്രം വാങ്ങി വീട്ടിൽ സൂക്ഷിക്കാനും ഉപദേശിച്ചു.
ഗരുഡ രത്‌നത്തിന് 10 ലക്ഷവും ഭസ്മത്തിന് 1,25,000 രൂപയും വിദേശ ലക്ഷ്മി യന്ത്രത്തിന് 50,000 രൂപയും ഇയാൾ വാങ്ങിയതായും പരാതിയിൽ പറയുന്നു . ജില്ലാ പോലീസ് മേധാവിയ്‌ക്കും മൊബിൻ പരാതി നൽകിയിട്ടുണ്ട്.