ന്യൂഡൽഹി: ലഖിംപൂർ ഖേരി ആക്രമണത്തിൽ നീതി നടപ്പാകുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. ആരും നിയമത്തിന് അതീതരല്ലെന്നും, പ്രശ്‌നത്തിന് പരിഹാരം കാണാൻ സാദ്ധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ‘ ഈ സംഭവത്തെ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കാണാതെ മനുഷ്യത്വപരമായാണ് കാണേണ്ടത്. ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒന്നായിരുന്നു. നിയമം ശക്തമായി മുന്നോട്ട് പോകുമെന്നും നീതി നടപ്പാകുമെന്നുമാണ് ബിജെപി അദ്ധ്യക്ഷൻ എന്ന നിലയിൽ തനിക്ക് പറയാനുള്ളതെന്നും’ നദ്ദ പറഞ്ഞു. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും നദ്ദ പറഞ്ഞു.
അതേസമയം ലഖിംപൂർ ഖേരി സംഭവത്തിൽ ആരുടേയും സമ്മർദ്ദത്തിന് വഴങ്ങി അറസ്റ്റുകൾ നടത്തില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ആശിഷിനെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ ഗൂഢാലോചന നടത്തുകയാണെന്ന വാദവും യോഗി തള്ളി. സംഭവത്തിൽ ആശിഷിന്റെ പങ്ക് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. അത്തരം വീഡിയോകൾ കൈവശമുള്ളവർക്ക് അവ കൈമാറാൻ ഫോൺ നമ്പർ പരസ്യമാക്കിയിട്ടുണ്ട്. ആർക്കും അനീതി നേരിടേണ്ടി വരില്ല. നിയമം കയ്യിലെടുക്കാൻ ആരേയും അനുവദിക്കില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.