ന്യൂഡൽഹി: തന്നെ മുഖ്യമന്ത്രിയാക്കിയിരുന്നെങ്കിൽ സംസ്ഥാനത്തെ പ്രശ്‌നങ്ങളെല്ലാം നേരത്തെ പരിഹരിക്കുമായിരുന്നെന്ന് പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ദു. മുഖ്യമന്ത്രി പദത്തിൽ സിദ്ദുവിന് കണ്ണുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ‘എന്നെ സംസ്ഥാനം നയിക്കാൻ അനുവദിച്ചിരുന്നുവെങ്കിൽ, ഇവിടെ കൂടുതൽ വിജയം ഉണ്ടാകുമായിരുന്നു. 2022ൽ കോൺഗ്രസ് വലിയ തകർച്ചയായിരിക്കും നേരിടാൻ പോകുന്നതെന്നും’ നിലവിലെ പഞ്ചാബ് മുഖ്യമന്ത്രി ചരൺ ജിത്ത് ഛന്നിയെ പരിഹസിച്ച് സിദ്ദു പറഞ്ഞു
സിദ്ദുവിന്റെ പരാമർശങ്ങൾക്കെതിരെ ശിരോമണി അകാലിദൾ രൂക്ഷവിമർശനവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയാകണമെന്ന മോഹം മനസിൽ കൊണ്ട് നടക്കുന്ന ആളാണ് സിദ്ദുവെന്നും, പിന്നോക്കവിഭാഗത്തിൽ നിന്നും ഒരാൾ മുഖ്യമന്ത്രി പദത്തിൽ എത്തിയതിൽ ഉള്ള അസൂയയാണ് സിദ്ദുവിനെന്നും ശിരോമണി അകാലിദൾ വൈസ് പ്രസിഡന്റ് ദൽജിത്ത് സിങ് ഛീമ പറഞ്ഞു. പഞ്ചാബിൽ കോൺഗ്രസ് നേരിടുന്ന പരാജയം മറച്ചുവക്കാനാണ് പിന്നോക്ക വിഭാഗത്തിൽ നിന്നും ഒരാളെ മുഖ്യമന്ത്രിയാക്കുമെന്ന തന്ത്രം കോൺഗ്രസ് പ്രയോഗിച്ചത്. അത് ഇപ്പോൾ അവർക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്. മുഖ്യമന്ത്രി പാർട്ടിക്ക് വേണ്ടി ഒരു നല്ല കാര്യവും ചെയ്യുന്നില്ലെന്നാണ് സിദ്ദു പറയുന്നതെന്നും ദൽജിത്ത് സിങ് പരിഹസിച്ചു.
‘ മുഖ്യമന്ത്രി ചരൺജിത്ത് ഛന്നിയോടും പിന്നോക്ക വിഭാഗങ്ങളോടും സിദ്ദുവിന് എത്രത്തോളം ബഹുമാനമുണ്ടെന്ന് മനസിലാകുന്നുണ്ട്. ലഖിംപൂർ വിഷയത്തിൽ കോൺഗ്രസ് നടത്തുന്ന പ്രതിഷേധ സമരം തുടങ്ങാൻ മുഖ്യമന്ത്രിക്ക് വേണ്ടി രണ്ട് മിനിട്ട് പോലും കാത്തിരിക്കാൻ സിദ്ദു തയ്യാറായില്ല. ജനങ്ങളുടെ ക്ഷേമത്തിനും സംസ്ഥാനത്തിന് വികസനത്തിന് മുകളിലായിരിക്കും ഇത്തരക്കാർക്ക് സ്വന്തം ലക്ഷ്യമെന്നും’ ദൽജിത്ത് സിങ് പറഞ്ഞു. ലഖിംപൂർ ഖേരി ആക്രമണത്തിൽ പാർട്ടി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടി പഞ്ചാബ് മുഖ്യമന്ത്രി കൂടി എത്തിയ ശേഷം തുടങ്ങാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ സിദ്ദു ഇതിന് തയ്യാറാകാതെ പാർട്ടി പ്രതിഷേധ പരിപാടി ആരംഭിക്കുകയായിരുന്നു.