ന്യൂഡൽഹി: ലഖിംപൂർ ഖേരി ആക്രമണത്തിൽ ബിജെപിയെ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങൾക്കിടെ പരസ്പരം പോരടിച്ച് കോൺഗ്രസും തൃണമൂൽ കോൺഗ്രസും. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുൽ ഗാന്ധി പരാജയപ്പെട്ടത് ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസ്, കോൺഗ്രസിനെ പരിഹസിച്ചിരുന്നു. ഇതോടെയാണ് ഇരുകൂട്ടരും തമ്മിലുള്ള വാക്‌പോര് ആരംഭിച്ചത്.
കോൺഗ്രസിന്റെ മുതിർന്ന നേതാവും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗലാണ് തൃണമൂലിന്റെ പരിഹാസത്തിന് മറുപടിയുമായി ആദ്യം രംഗത്തെത്തിയത്. സ്വന്തം സീറ്റിൽ പോലും വിജയിക്കാതെ നിരാശയിൽ ഇരിക്കുന്നവരാണ് കോൺഗ്രസിനെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ഒരു ദേശീയ പാർട്ടിയാകണമെങ്കിൽ ആഴത്തിൽ വേരുകളും, വളരെയധികം പരിശ്രമവും ആവശ്യമാണ്. അല്ലാതെ ഇതിന് പെട്ടന്ന് പരിഹാരമൊന്നുമില്ലെന്നും’ ബാഗൽ ട്വിറ്ററിൽ കുറിച്ചു. മുൻ കോൺഗ്രസ് എംപിയും വനിതാ വിഭാഗം മേധാവിയുമായ സുസ്മിത ദേവിനെയും, മുൻ ഗോവ മുഖ്യമന്ത്രി ലൂയ്‌സിൻഹോ ഫലൈറോയേയും തൃണമൂലിൽ ഉൾപ്പെടുത്തിയതിനെ പരിഹസിച്ചായിരുന്നു ബാഗലിന്റെ ട്വീറ്റ്.
അതേസമയം ഭൂപേഷ് ബാഗലിന്റെ ട്വീറ്റിനോട് രൂക്ഷമായി പരിഹസിച്ച് തൃണമൂൽ കോൺഗ്രസും രംഗത്തെത്തി. ഹൈക്കമാൻഡിനെ പ്രീതിപ്പെടുത്താൻ ഭൂപേഷ് ബാഗൽ വൃത്തികെട്ട ശ്രമം നടത്തുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ‘ ആദ്യമായി മുഖ്യമന്ത്രിയായ വ്യക്തിയിൽ നിന്ന് വളരെ വിലപ്പെട്ട വാക്കുകളാണ് വരുന്നത്. ഭൂപേഷ് ബാഗൽ ഇതൊന്നും നിങ്ങൾക്ക് ബഹുമാനം നേടിത്തരുന്നില്ലെന്ന് മനസിലാക്കണം. ഹൈക്കമാൻഡിനെ പ്രീതിപ്പെടുത്താൻ എന്തൊരു വൃത്തികെട്ട ശ്രമമാണ് നടക്കുന്നത്. മറ്റൊരു ട്വിറ്റർ ട്രെൻഡിലൂടെ അമേഠിയിലെ ചരിത്രപരമായ തോൽവി മായ്ച്ചു കളയാനാണോ കോൺഗ്രസ് ശ്രമിക്കുന്നതെന്നും’ തൃണമൂൽ കോൺഗ്രസിന്റെ ട്വീറ്റിൽ ചോദിക്കുന്നു.