ന്യൂഡൽഹി: ചൈനീസ് സൈനികർ അതിർത്തിയിൽ തന്നെ തുടരുകയാണെങ്കിൽ, ഇന്ത്യൻ സൈനികരും അവിടെ നിന്ന് പിന്മാറാതെ തുടരുമെന്ന് കരസേന മേധാവി എം.എം.നരവനെ. നിയന്ത്രണരേഖയിൽ ചൈന നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനെ ജാഗ്രതയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ അതിർത്തിയിൽ വലിയ തോതിൽ ചൈന നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനെ ജാഗ്രതയോടെയാണ് കാണുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നു എന്നാൽ അവിടെ തുടരുമെന്നും, പിന്മാറാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് അർത്ഥം. അവർ അവിടെ തുടർന്നാൽ നമ്മളും അവിടെ തുടരും. നമ്മുടെ ഭാഗത്ത് നടത്തുന്ന വികസന-നിർമ്മാണ പ്രവർത്തനങ്ങളും മികച്ചതാണെന്നും’ അദ്ദേഹം പറഞ്ഞു.
ശൈത്യകാലത്തും ചൈനീസ് സൈനികർ അവിടെ തുടരുകയാണെങ്കിൽ, അവരുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഒരു കണ്ണ് ആവശ്യമാണെന്നും നരവനെ പറഞ്ഞു. സൈന്യം ഏത് സമയത്തും യുദ്ധം നേരിടാൻ തയ്യാറാണ്. അതിർത്തികളിൽ യാതൊരു ഒത്തുതീർപ്പിനുമില്ല. യുദ്ധങ്ങളിൽ ടെക്‌നോളജി ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. പുതിയ ടെക്‌നോളജി നമ്മൾ എത്രത്തോളം ഉപയോഗിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും ഭാവിയിലെ യുദ്ധങ്ങൾ. മുൻപ് കാലത്തെ പാളിച്ചകളെ കുറിച്ച് പഠിച്ചാലേ ഭാവിയിൽ അതെല്ലാം തിരുത്താനാകൂ. അതാണ് ഏറ്റവും വലിയ വെല്ലുവിളി. മുൻപത്തെ പോലെ നേരിട്ടുള്ള ആക്രമണ രീതികളിൽ നിന്ന് മാറി, അത്യാധുനിക ആയുധങ്ങളും പുതിയ സാങ്കേതിക വിദ്യകളും ഉപയോഗിച്ചുള്ള യുദ്ധമുറകളായിരിക്കും വരാൻ പോകുന്നതെന്നും നരവനെ പറഞ്ഞു.