തിരുവനന്തപുരം : മുഖ്യമന്ത്രിയെ കുടുക്കാൻ ഇഡി സമ്മർദ്ദം ചെലുത്തിയെന്ന സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ മൊഴി ഗൗരവത്തോടെ കാണണമെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ. ഇത് നേരത്തെ പുറത്തുവന്നതാണ്. സംഭവത്തിൽ കോടതി കൂടുതൽ പരിശോധന നടത്തണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സിപിഎമ്മിന്റെ ആരോപണം ശരിയാണെന്ന് തെളിയുന്നുവെന്നും കോടിയേരി വ്യക്തമാക്കി.
ജയിൽ മോചിതനായതിന് പിന്നാലെയാണ് സന്ദീപ് നായർ ഇഡിക്കെതിരെ മൊഴി നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി കെ.ടി.ജലീൽ, മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, ബിനീഷ് കോടിയേരി എന്നിവരുടെ പേര് പറയാൻ ഇഡി സമ്മർദം ചെലുത്തിയെന്നാണ് സന്ദീപ് നായർ വെളിപ്പെടുത്തിയത്. ഇവരുടെ പേര് പറഞ്ഞാൽ കേസിൽ നിന്നു രക്ഷിക്കാമെന്നായിരുന്നു ഇഡിയുടെ വാഗ്ദാനമെന്നും സന്ദീപ് പറഞ്ഞു.
സ്വർണക്കടത്തിന് പുറമേ, ഡോളർ കടത്ത് കേസിലും, കള്ളപ്പണ കേസിലും, എൻ ഐ എ രജിസ്റ്റർ ചെയ്ത കേസിലും സന്ദീപ് പ്രതിയാണ്. ഈ കേസുകളിൽ സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. കോഫെപോസ തടവും അവസാനിച്ചതോടെയാണ് പൂജപ്പുര ജയിലിൽ കഴിയുകയായിരുന്ന പ്രതി പുറത്തിറങ്ങിയത്.