കാനഡയിലെ ഒന്റേരിയോയിലുള്ള വിൻഡ്‌സർ സിറ്റിയിൽ ബുധനാഴ്ച ഹൈന്ദവ ക്ഷേത്രത്തിനു നേരെ ആക്രമണം നടത്തിയവർക്കു നേരെ കർശന നടപടി എടുക്കണമെന്നു ഇന്ത്യ ആവശ്യപ്പെട്ടു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടു. ബുധനാഴ്ച്ച ആക്രമണം നടത്തിയവർ ക്ഷേത്രത്തിൽ ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതി വച്ചു. “വളരെ നിർഭാഗ്യകരമാണിത്. ഞങ്ങൾ അപലപിക്കുന്നു,” ഡൽഹിയിൽ വിദേശകാര്യ വക്താവ് അരിന്ദം ബാച്ചി പറഞ്ഞു.
“കനേഡിയൻ അധികൃതരോട് ഞങ്ങൾ സംസാരിച്ചു. മുൻപ് ആവശ്യപ്പെട്ട പോലെ, കുറ്റവാളികളെ പിടിക്കണമെന്നും ആവർത്തിക്കാതിരിക്കാൻ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു,” അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓട്ടവയിൽ നിന്നു ട്വീറ്റ് ചെയ്‌തു: “വിൻഡ്‌സറിലെ ബി എ പി എസ് സ്വാമിനാരയൺ ക്ഷേത്രത്തിന്റെ ചുമരുകളിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതി വച്ചവർക്കെതിരെ നടപടി എടുക്കണമെന്ന് നമ്മൾ കനേഡിയൻ അധികൃതരോട് ആവശ്യപ്പെട്ടു. വിദ്വേഷ നടപടിയാണിത്. ഞങ്ങൾ ഇതിനെ ശക്തമായി അപലപിക്കുന്നു.”
വിദ്വേഷ കുറ്റമായി കണ്ടാണ് അന്വേഷിക്കുന്നതെന്നു വിൻഡ്‌സർ പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
നോർത്ത് വേ അവന്യുവിലെ ഹിന്ദു ക്ഷേത്രത്തിൽ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തു പോലീസ് കണ്ടെത്തിയെന്ന് അവർ സ്ഥിരീകരിച്ചു. അർധരാത്രി കഴിഞ്ഞ നേരത്തു രണ്ടു പേർ ഈ കുറ്റകൃത്യം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. പരിസര വാസികളോട് നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ അഭ്യർഥിച്ചിട്ടുണ്ട്.
India protests to Canada after new attack on Hindu temple