ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെതിരെയും മറ്റുമന്ത്രിമാർക്കെതിരെയും പ്രകോപനപരമായ പരാമർശം നടത്തിയ യൂടുബർ അറസ്റ്റിലായി. സത്തായ് ദുരൈമുരുകൻ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കന്യാകുമാരിയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരെ അപകീർത്തിപ്പെടുത്തുന്ന വിധം പരാമർശം നടത്തിയത്.തമിഴ്‌നാട്ടിൽ നടക്കുന്ന ക്വാറി ഖനനത്തിനെതിരെയാണ് ദുരൈമുരുകന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്.
പ്രതിഷേധപരിപാടിയിൽ തമിഴ്‌നാട് മന്ത്രി സഭയ്‌ക്കെതിരെ ആഞ്ഞടിച്ച ദുരൈമുരുകൻ കേരളത്തിലെയും തമിഴ്‌നാട്ടിലെയും മുഖ്യമന്ത്രിമാരെ തമ്മിൽ താരതമ്യം ചെയ്യുകയും തമിഴ്‌നാട് മുഖ്യമന്ത്രിക്കെതിരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തു എന്നാണ് റിപ്പോർട്ട്.
വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി തമിഴ്‌നാട്ടിൽ ഖനനം ചെയ്ത കല്ലുകളാണ് ഉപയോഗിക്കുന്നത്.കേരളത്തിലെ ഒരു പദ്ധതിക്കുവേണ്ടി തമിഴ്‌നാട്ടിലെ ക്വാറികളിൽ നിന്നും ഖനനം ചെയ്യുന്നത് എന്തിനാണെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ചോദ്യം.പദ്ധതിക്കായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഖനനം ചെയ്യാൻ വിസമ്മതിച്ചെന്നും എന്നാൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൽ ഇതിന് അനുവാദം നൽകിയെന്നുമാണ് ആരോപണം.
പ്രസംഗത്തിനിടെ എൻടികെ അംഗങ്ങൾ നിരോധിത എൽടിടിഇ സംഘടനയുടെ നേതാവായ വേലുപ്പിള്ള പ്രഭാകരന്റെ മക്കളാണെന്ന് ദുരൈമുരുകൻ അവകാശപ്പെട്ടു കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എൻടികെയുടെ കഴിവ് എന്താണെന്ന് അറിയാമെന്നും ദുരൈമുരുകൻ കൂട്ടിച്ചേർത്തു.ആറു ലക്ഷത്തോളം സബ്‌സ്‌ക്രബറുമാരുള്ള ദുരൈമുരുകന്റെ ചാനലിലൂടെ ഇതിനുമുൻപും വിവാദ പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്.
ഒന്നിലധികം പരാതികളുടെ അടിസ്ഥാനത്തിൽ, 143 (നിയമവിരുദ്ധമായ ഒത്തുചേരലിനുള്ള ശിക്ഷ), 153 (കലാപത്തിനുള്ള പ്രകോപനം), 506 (1) (ക്രിമിനൽ ഭീഷണി) എന്നിവയുൾപ്പെടെ നിരവധി വകുപ്പുകൾ പ്രകാരമാണ് ദുരൈമുരുകനെതിരെ കേസെടുത്തത്.