അയോവ ∙ പൊതുതിരഞ്ഞെടുപ്പിനു ശേഷം ആദ്യമായി അയോവ സംസ്ഥാനം സന്ദർശിക്കുന്ന ട്രംപിന് ആവേശോജ്വല സ്വീകരണം. ട്രംപിന്റെ തിരിച്ചുവരവു പ്രഖ്യാപിക്കുന്ന റാലി ഒക്ടോബർ 9 ശനിയാഴ്ച വൈകിട്ട് അയോവയിൽ സംഘടിപ്പിച്ചു. ഫെയർ ഗ്രൗണ്ടിൽ തടിച്ചുകൂടിയ ജനകൂട്ടത്തെ അഭിസംബോധന ചെയ്യവേ അമേരിക്ക തിരിച്ചുപിടിക്കാൻ നാം തയ്യാറായി കഴിഞ്ഞതായും, 2022 ൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ അയോവയിൽ റിപ്പബ്ലിക്കൻ പാർട്ടി വൻ വിജയം നേടുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
10 മിനിട്ട് നീണ്ടുനിന്ന പ്രസംഗം ആരംഭിച്ചതു തന്നെ പ്രസിഡന്റ് ബൈഡന്റെ നയങ്ങളെ നിശിതമായി വിമർശിച്ചാണ്. പരിപൂർണ്ണ നാശത്തിന്റെ അതിർവരമ്പിൽ അമേരിക്ക എത്തിനിൽക്കുകയാണ്. ഇതിന് ഉത്തരവാദി ബൈഡനല്ലാതെ ആരുമല്ല.– ട്രംപ് പറഞ്ഞു. കോവിഡ് 19 മഹാമാരി, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സൈനീക പിൻമാറ്റം, തിരക്ക് പിടിച്ചു സ്വീകരിച്ച ചില ആഭ്യന്തര നിയമനിർമാണം എന്നിവ അമേരിക്കയുടെ യശ്ശസ് തകർത്തിരിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു. അഭയാർത്ഥി പ്രശ്നം കൈകാര്യം ചെയ്യുന്നതിലും ബൈഡൻ പരാജയപ്പെട്ടു.– ട്രംപ് പറഞ്ഞു.
വൈകിട്ട് 5.30 ന് ഫെയർ ഗ്രൗണ്ടിൽ എത്തിച്ചേർന്ന ട്രംപിനെ റിപ്പബ്ലിക്കൻ മുതിർന്ന നേതാക്കൾ ചേർന്നു സ്വീകരിച്ചു. അയോവയിൽ ട്രംപിന്റെ ജനസമ്മിതി 53 ശതമാനമായി ഉയർന്നപ്പോൾ ബൈഡന് 31 ശതമാനം മാത്രമാണുള്ളത്. ട്രംമ്പിന്റെ 2024 ലെ സ്ഥാനാർത്ഥിത്വം ഇതുവരെ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും റിപ്പബ്ലിക്കൻ പാർട്ടിയിൽ പിടിമുറുക്കുന്നതിനുള്ള അടവുകളാണ് ട്രംപ് ഇപ്പോൾ പയറ്റുന്നത്.
പി പി ചെറിയൻ