ജയ്പൂർ: ബാല വിവാഹങ്ങളും രജിസ്റ്റർ ചെയ്യണമെന്നുള്ള നിയമഭേദഗതിയിൽ മലക്കം മറിഞ്ഞ് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനെ മറികടന്ന് പാസാക്കിയ നിയമം പുനപരിശോധിക്കുമെന്നാണ് സർക്കാർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ശൈശവ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന നിയമത്തിനെതിരെ എല്ലാ കോണുകളിൽ നിന്നും എതിർപ്പ് ഉയർന്നതോടെയാണ് നിയമം പുന:പരിശോധിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയത്. നിയമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്ത് വന്നിരുന്നു. പ്രതിപക്ഷത്തിന് പുറമെ സാമൂഹിക പ്രവർത്തകരും രാജസ്ഥാൻ സർക്കാരിന്റെ ബില്ലിനെ രൂക്ഷമായി വിമർശിച്ച് രംഗത്ത് എത്തിയിരുന്നു.
വിഷയത്തിൽ വെട്ടിലായതോടെയാണ് കോൺഗ്രസ് സർക്കാരിന്റെ പുതിയ നീക്കം. ഗവർണറോട് ബില്ല് തിരികെ നൽകാൻ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് വ്യക്തമാക്കി. ‘സംസ്ഥാനത്ത് ശൈശവ വിവാഹം നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തും. സംസ്ഥാന സർക്കാർ ഈ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്‌ക്കും ഇല്ല. ശൈശവ വിവാഹം സംബന്ധിച്ച് ചില തെറ്റായ കാര്യങ്ങൾ ബില്ലിൽ ഉൾപ്പെട്ടുവെന്ന് മനസിലാക്കിയതിനാൽ അത് തിരികെ നൽകാൻ ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബില്ല് നിയമവിദഗ്ധരേയും അഭിഭാഷകരേയും കാണിച്ച ശേഷം മാത്രമേ, ഇനി ഇതുമായി മുന്നോട്ട് പോകണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്നും ഗെഹ്‌ലോട്ട് പറയുന്നു.
കഴിഞ്ഞ മാസമാണ് രാജസ്ഥാനിൽ ബാല വിവാഹങ്ങളും രജിസ്റ്റർ ചെയ്യാൻ അനുമതി നൽകിക്കൊണ്ടുള്ള നിയമം രാജസ്ഥാൻ പാസാക്കിയത്. വിവാഹം കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ വിവരങ്ങൾ നൽകണമെന്നാണ് നിയമത്തിൽ പറയുന്നത്. വിവാഹ സമയത്ത് പെൺകുട്ടിക്ക് 18 വയസിന് താഴെയും ആൺകുട്ടിക്ക് 21 വയസിന് താഴെയുമാണെങ്കിൽ പ്രത്യേക സത്യവാങ്മൂലം സമർപ്പിക്കണം. വിവാഹ രജിസ്‌ട്രേഷന് അപേക്ഷിച്ച് 30 ദിവസത്തിനുള്ളിൽ ഈ വിവരം അറിയിക്കണമെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും രജിസ്‌ട്രേഷൻ നടപടികളെന്നും നിയമത്തിൽ പറയുന്നു. ബില്ല് പാസ്സാക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച ബിജെപി എംഎൽഎമാർ നിയമസഭയിൽ നിന്ന് വാക്ക്ഔട്ട് നടത്തിയിരുന്നു. ശബ്ദവോട്ടിലൂടെയാണ് ബിൽ പാസ്സാക്കിയത്.