ഗള്‍ഫിലെ വ്യവസായിയായ പുത്തന്‍പണക്കാരന്റെ പിന്നിലാരൊക്കെയാണ് എന്ന ചോദ്യം പൊതുസമൂഹവും ഉയര്‍ത്തിയിട്ടും ഭരണ നേതൃത്വം അനങ്ങിയിട്ടില്ല. ഈ ബോട്ട് അപകടമാണെന്നും ഇത് മരണ നൗകയാണെന്നും വിളിച്ചു പറഞ്ഞ നാട്ടുകാരനെ പൊതുനിരത്തില്‍ തല്ലിചതയ്ക്കാന്‍ ബോട്ടു ജീവനക്കാരന് ധൈര്യം വന്നു വെങ്കില്‍ അതിന്റെ പിന്നില്‍ ഭരണത്തിന്റെ തണലുണ്ടാകുമെന്ന് വിശ്വസിക്കാതിരിക്കാന്‍ തരമില്ല. ബോട്ട് അപകടത്തിന് പിന്നാലെ ഉയര്‍ന്നു വന്ന പേര് മന്ത്രി വി.അബ്ദുറഹിമാന്റെതായിരുന്നു.
എന്നാല്‍ സ്ഥലം എംഎല്‍എ കൂടിയായ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായ മൗനം ആരോപണത്തിന്റെ വ്യാപതി കൂട്ടി.താനൂര്‍ ബോട്ടപകടത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥലം എംഎല്‍എയായ മന്ത്രി വി.
അബ്ദുറഹിമാന്റെ രാജി മുഖ്യമന്ത്രി ചോദിച്ചു വാങ്ങണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി പച്ചയ്ക്ക് പറഞ്ഞു തിരഞ്ഞെടുപ്പില്‍ ഇറക്കിയ പണം മുതലാക്കാതെ അബ്ദുറഹ്‌മാന്‍ രാജിവയ്ക്കില്ല. അദ്ദേഹം ഒരു ബിസിനസുകാരനാണ്. ജുഡീഷ്യല്‍ അന്വേഷണം നടക്കുന്ന സമയത്ത് മന്ത്രി തുടരുന്നത് അന്വേഷണത്തെ സ്വാധീനിക്കാന്‍ കാരണമാകും. ബോട്ട് അപകടമുണ്ടായ താനൂരില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാജി.
റിട്ടയര്‍മെന്റ് വാങ്ങി വീട്ടിലിരുന്ന ഒരു ജസ്റ്റിസിന് കുറച്ചു കാലം കൂടി സകല സര്‍ക്കാര്‍ സൗകര്യങ്ങളോടെയും ജീവിക്കാനൊരു അവസരം എന്നതിനപ്പുറം ജുഡീഷ്യല്‍ കമ്മിഷനെന്ന പ്രഹസനത്തെ ആരും കാണുന്നില്ലെന്നതാണ് പ്രത്യേകത.
വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നത് കമ്മിഷനിലോ അന്വേഷണത്തിലോ അല്ല മറിച്ച് സര്‍ക്കാരിനോടാണ്.മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും ബോട്ട് അപകടം സംഭവിച്ചത് സംബന്ധിച്ചു പറയുന്ന കാര്യങ്ങള്‍ ഗൗരവത്തില്‍ എടുക്കണം. അറസ്റ്റിലായ ബോട്ട് ഉടമ, സിപിഎമ്മുമായും മന്ത്രി വി. അബ്ദുറഹിമാനുമായും അവിശുദ്ധ ബന്ധമുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ സഹോദരന്‍ ഉന്നതനായ സിപിഎം നേതാവാണ്.
ബോട്ടിന്റെ അപകട സാധ്യതകളെക്കുറിച്ച് മന്ത്രിയോടു പരാതി പറഞ്ഞ നാട്ടുകാരനോട് അദ്ദേഹം തട്ടിക്കയറിയെന്നും ഷാജി ആരോപിച്ചു. മന്ത്രി മുഹമ്മദ് റിയാസിന് നാട്ടുകാരന്‍ നല്കിയ പരാതി ഗൗരവ്വത്തിലെടുക്കാത്തതും അബ്ദുറഹിമാന്റെ ഇടപെടലായിരുന്നു എന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. അബ്ദുറഹിമാന്‍ മന്ത്രിയായ ശേഷം മലപ്പുറത്തുണ്ടാകുന്ന സകല തോന്ന്യാസങ്ങളും അദ്ദേഹത്തിന്റെ പിന്‍ബലത്തിലാണെന്ന കാര്യം വ്യക്തമാണ്.
ബോട്ടപകടവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ്, മുഖ്യമന്ത്രിക്കും സിപിഎമ്മിനും പുതിയ ശൈലി പഠിപ്പിച്ചു കൊടുക്കുകയാണ് ചെയ്തത്. സിപിഎമ്മിനെ പോലെ ദുരന്തമുഖത്ത് രാഷ്ട്രീയം കളിക്കുന്ന ശൈലിയല്ല ലീഗിനുള്ളത്.
ഓഖി ദുരന്തമുണ്ടായ സമയത്ത് അവിടെ കാലുകുത്താന്‍ കഴിയാതിരുന്ന മുഖ്യമന്ത്രിക്ക് ലീഗിന്റെ സ്വാധീന മേഖലയില്‍ വരാന്‍ കഴിഞ്ഞത് ലീഗ് ഉയര്‍ത്തിപ്പിടിക്കുന്ന വൃത്തിയുള്ള രാഷ്ട്രീയത്തിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം,താനൂര്‍ തൂവല്‍തീരം ബീച്ചില്‍ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ട് അപകടത്തെക്കുറിച്ച് റിട്ട. ജസ്റ്റിസ് വി.കെ.മോഹനന്‍ ചെയര്‍മാനായ ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
നീലകണ്ഠന്‍ ഉണ്ണി (റിട്ട. ചീഫ് എഞ്ചിനീയര്‍, ഇന്‍ലാന്റ് വാട്ടര്‍വേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ), സുരേഷ് കുമാര്‍ (ചീഫ് എഞ്ചിനീയര്‍, കേരള വാട്ടര്‍വെയ്‌സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) എന്നീ സാങ്കേതിക വിദഗ്ധര്‍ കമ്മിഷന്‍ അംഗങ്ങളായിരിക്കും.ദുരന്തത്തില്‍ മരിച്ച 22 പേരുടെയും കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു.
പരിക്കേറ്റവരുടെ ചികിത്സാ ചെലവ്, രക്ഷാപ്രവര്‍ത്തനം എന്നിവയ്ക്കായി 25 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഇതുകൂടാതെ പരുക്കേറ്റവരുടെ തുടര്‍ ചികിത്സാ ചെലവ് വഹിക്കുവാനും മന്ത്രിസഭായോഗം തീരുമാനിച്ചു.ഇതിനു പുറമെ ദേശീയ സൈക്കിള്‍ പോളോ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി നാഗ്പൂരില്‍ എത്തി അവിടെ വച്ച് അസുഖം ബാധിച്ച് മരിച്ച അമ്ബലപ്പുഴ സ്വദേശിനി നിദാ ഫാത്തിമയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 5 ലക്ഷം രൂപ ധനസഹായവും അനുവദിച്ചു.
കുടുംബത്തിന്റെ സാമ്ബത്തിക പരാധീനത കണക്കിലെടുത്താണ് തീരുമാനം.നിദ ഫാത്തിമയുടെ മരണവും സര്‍ക്കാര്‍ ഏറെ വിവാദങ്ങള്‍ വിളിച്ചു വരുത്തിയിരുന്നു. വിലപ്പെട്ട ജീവനുകള്‍ക്ക് വിലയില്ലാതെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് എല്ലാ മേഖലയില്‍ നിന്നും ഉയര്‍ന്നു വരുന്നത്. ഏറ്റവും ഒടുവിലത്തെ നോവായി മാറിയിരിക്കുകയാണ് ഡോ.വന്ദന ദാസ്.