കൊച്ചി: ഓർത്തഡോക്സ് സഭയുടെ കാതോലിക്കാ തെരഞ്ഞെടുപ്പ് ഭരണഘടനയും സുപ്രീം കോടതി വിധിയും അനുസരിച്ച് നടത്താൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. പിറവം സെൻറ് മേരീസ് പള്ളി ഇടവകാംഗങ്ങളായ കെ.എ. ജോൺ, ബിജു കെ വറുഗീസ് എന്നിവർ സമർപ്പിച്ച ഹർജിയിൽ എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു.
മലങ്കര അസോസിയേഷൻ പ്രസിഡൻറ്, സഭാ സിനഡ് സെക്രട്ടറി, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരാണ് കേസിലെ എതിർകക്ഷികൾ.
സുറിയാനി സഭയുടെ മേലധ്യക്ഷൻ അന്തോഖ്യാപാത്രിയാർക്കീസാണന്ന് 1934 ഭരണഘടനയിൽ പറയുന്നുണ്ടെന്നും ഈ മാസം 15ന് പരുമലയിൽ നടക്കുന്ന തെരഞ്ഞെടുപ്പിന് പാത്രിയാർക്കീസിനെ ക്ഷണിച്ചിട്ടില്ലന്നും ഹർജിയിൽ പറയുന്നു. ഭരണഘടനപ്രകാരം കാതോലിക്കാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് 2017 ജൂലൈ 3 ലെ സുപ്രീം കോടതി വിധിയിൽ നിർദേശിക്കുന്നുണ്ടന്നും പാത്രിയാർക്കീസിനെ ക്ഷണിക്കാത്തത് കോടതി ഉത്തരവിൻ്റെ ലംഘനമാണന്നും ഹർജിയിൽ ചുണ്ടിക്കാട്ടിയിട്ടുണ്ട്.
കോടതി ഉത്തരവ് പ്രകാരം തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിട്ടും നടപടിയില്ലന്നും ഹർജയിൽ പറയുന്നു. കേസ് കോടതി നാളെ പരിഗണിക്കും.