മലപ്പുറം: മാപ്പിളപ്പാട്ട് കലാകാരൻ വി.എം.കുട്ടി (86) അന്തരിച്ചു. ഇന്നു പുലർച്ചയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
മാപ്പിളപ്പാട്ടിനെ പൊതുവേദികളിലെത്തിച്ച് ജനകീയമാക്കിയ ഗായകനായിരുന്നു വി.എം.കുട്ടി. 1972ല്‍ കവി പി ഉബൈദിന്റെ ആവശ്യപ്രകാരം കാസർഗോഡ് നടന്ന സാഹിത്യ പരിഷത്ത് സമ്മേളനത്തിലാണ് മാപ്പിളപ്പാട്ട് ഗാനമേളയായി അവതരിപ്പിച്ചത്. കേരളത്തില്‍ സ്വന്തമായി മാപ്പിളപ്പാട്ടിന് ഒരു ഗാനമേള ട്രൂപ്പുണ്ടാക്കിയത് വിഎം കുട്ടിയാണ്.
ഉൽപ്പത്തി, പതിനാലാംരാവ്, പരദേശി എന്നീ സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. മൂന്ന് സിനിമകള്‍ക്കായി ഒപ്പന സംവിധാനം ചെയ്തു. ‘മാര്‍ക് ആന്റണി’ സിനിമയ്ക്കായി പാട്ടെഴുതിയിട്ടുണ്ട്. ആയിരക്കണക്കിന് മാപ്പിളപ്പാട്ടുകള്‍ക്ക് ശബ്ദവും സംഗീതവും നല്‍കി. സംഗീത നാടക അക്കാദമി പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങൾ വി.എം.കുട്ടിക്ക് ലഭിച്ചിട്ടുണ്ട്.