ന്യൂ യോർക്കിൽ വച്ച് തീവ്രവാദിയുടെ കുത്തേറ്റ ശേഷം ആദ്യമായി ഒൻപതു മാസത്തിനു ശേഷം എഴുത്തുകാരൻ സൽമാൻ റുഷ്‌ദി നഗരത്തിൽ പെൻ അമേരിക്കയുടെ വാർഷിക സമ്മേളനത്തിന് എത്തി. കുത്തേറ്റു കാഴ്ച നഷ്ടപ്പെട്ട വലതു കണ്ണ് മറച്ചിരുന്നു.
മൻഹാട്ടനിലെ അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിൽ വ്യാഴാഴ്ച രാത്രി നടന്ന സാഹിത്യ മേളയ്ക്കു ബുക്കർ പ്രൈസ് ജേതാവായ റുഷ്‌ദി (75) എത്തുമെന്നു മുൻകൂട്ടി അറിയിപ്പൊന്നും ഉണ്ടായിരുന്നില്ല.
പെൻ അമേരിക്ക അദ്ദേഹത്തെ പെൻ ശതാബ്‌ദി ധീരത അവാർഡ് നൽകി ആദരിച്ചു. റുഷ്‌ദി നേരിട്ടു പുരസ്‌കാരം സ്വീകരിക്കുമ്പോൾ തിങ്ങി നിറഞ്ഞ സദസ് നീണ്ടു നിന്ന കരഘോഷം മുഴക്കി.
“തിരിച്ചെത്തിയതിൽ സന്തോഷം,” റുഷ്‌ദി പറഞ്ഞു. “എത്താതിരിക്കാനും സാധ്യത ഉണ്ടായിരുന്നു. എന്തായാലും ഇതു സാധിച്ചതിൽ ഏറെ സന്തോഷം. മനുഷ്യാവകാശങ്ങൾക്കും സെൻസർഷിപ്പിനും എതിരായ പോരാട്ടം പുസ്തകങ്ങളുടെ ലോകത്തു പതിവാണ്.”
ഷെട്ടോക്വ ഇൻസ്റ്റിട്യൂട്ടിൽ വച്ച് താൻ ആക്രമിക്കപ്പെട്ടപ്പോൾ സഹായത്തിനു കുതിച്ചെത്തിയ ഹീറോകൾക്കു പുരസ്‌കാരം സമർപ്പിക്കുന്നുവെന്നു റുഷ്‌ദി പറഞ്ഞു. “അവർ ഇല്ലായിരുന്നെങ്കിൽ തീർച്ചയായും ഇന്നു ഞാൻ ഇവിടെ നില്കുമായിരുന്നില്ല. അവർ എന്റെ ഹീറോകളാണ്. ആ ദിവസത്തിന്റെ ധീരത മുഴുവൻ അവരുടേതായിരുന്നു. എന്റെ ജീവൻ കൊണ്ടു ഞാൻ കടപ്പെട്ടിരിക്കുന്നു.”
‘ദ സൈറ്റാനിക് വേഴ്സസ്’ എന്ന പുസ്തകത്തിന്റെ പേരിൽ 1980 മുതൽ ഇറാനിൽ നിന്നു വധഭീഷണി നേരിട്ട റുഷ്‌ദിക്കു ആക്രമണത്തിൽ കണ്ണു പോയതിനു പുറമെ കഴുത്തിൽ ഗൗരവമായ മൂന്നു മുറിവുകൾ ഏൽക്കുകയും ചെയ്തു. ഒരു കൈയിലെ ഞരമ്പുകൾ മുറിഞ്ഞു ആ കൈ പ്രവർത്തനരഹിതമായി. നെഞ്ചിലും ഉടലിന്റെ പല ഭാഗത്തുമായി 15 മുറിവുകൾ വേറെയുമുണ്ട്.
പ്രതി ഹാദി മതാർ (24) കുറ്റം നിഷേധിച്ചു.