ന്യൂഡൽഹി: ആഫ്രിക്കയിലും അഫ്ഗാനിലും വർദ്ധിച്ചുവരുന്ന തീവ്രവാദ ഭീഷണി യുഎന്നിൽ ഉയർത്തിക്കാട്ടി ഇന്ത്യ. യുഎൻ രക്ഷാ സമിതി യോഗത്തിൽ ‘സമാധാന സ്ഥാപനവും സുസ്ഥിര സമാധാനവും’ എന്ന വിഷയത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ച വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ആണ് ഇക്കാര്യം ഉന്നയിച്ചത്.
ആഫ്രിക്കയിൽ വർദ്ധിച്ചുവരുന്ന തീവ്രവാദ പ്രവർത്തനങ്ങൾ ആശങ്കയുളവാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര സംഘർഷത്തിൽ നിന്ന് സമാധാനത്തിന്റെ പാതയിലേക്ക് സഞ്ചരിക്കുന്ന രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികൾ നിരവധിയാണ്. ഭീകരസംഘടനകൾക്ക് പിന്തുണയും പ്രോത്സാഹനവും നൽകുന്ന രാജ്യങ്ങളുമുണ്ട്. സമൂഹത്തെ ഭിന്നിപ്പിച്ചുകൊണ്ട് തീവ്രവാദ പ്രവർത്തനത്തെ നിയമവിധേയമാക്കാനാണ് അവരുടെ ശ്രമമെന്നും വി. മുരളീധരൻ പറഞ്ഞു.
സാമൂഹിക ഏകീകരണത്തെ തകർക്കുന്നതും ഐക്യത്തിനും നാനാത്വത്തിനും നേരെയുളള പ്രകടമായ ശത്രുവാണ് തീവ്രവാദമെന്ന് വി. മുരളീധരൻ ചൂണ്ടിക്കാട്ടി. ആഭ്യന്തര സംഘർഷത്തിൽ നിന്ന് സമാധാനത്തിന്റെ പാതയിലേക്ക് സഞ്ചരിക്കുന്ന രാജ്യങ്ങളെ പുനർനിർമിക്കുമ്പോൾ നേരിടുന്ന വെല്ലുവിളികൾ പലതാണ്. ആ പ്രക്രിയയിൽ ശക്തമായ നിയമചട്ടക്കൂടും ഉറച്ച തത്വാധിഷ്ഠിത സ്ഥാപനങ്ങളുടെയും രൂപീകരണം നിർണായകമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.