Thursday, April 18, 2024
HomeIndia'നമ്മുടെ വിശ്വഗുരു തനിച്ചായി!'; ജി7 ഉച്ചകോടിയില്‍ ലോകനേതാക്കള്‍ക്കിടയില്‍ ഒറ്റപ്പെട്ട മോദിയുടെ വിഡിയോ പങ്കുവെച്ച്‌ പ്രശാന്ത് ഭൂഷണ്‍

‘നമ്മുടെ വിശ്വഗുരു തനിച്ചായി!’; ജി7 ഉച്ചകോടിയില്‍ ലോകനേതാക്കള്‍ക്കിടയില്‍ ഒറ്റപ്പെട്ട മോദിയുടെ വിഡിയോ പങ്കുവെച്ച്‌ പ്രശാന്ത് ഭൂഷണ്‍

ടോക്യോ : ഹിരോഷിമയിലെ ജി7 ഉച്ചകോടിക്കിടെ ലോകനേതാക്കള്‍ക്കിടയില്‍ ഒറ്റപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ പങ്കുവെച്ച്‌ സുപ്രീം കോടതി അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍.

‘നമ്മുടെ വിശ്വഗുരു തനിച്ചായി!’ എന്ന കുറിപ്പോടെയാണ് വിഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജി7 നേതാക്കളും ക്ഷണിക്കപ്പെട്ട രാജ്യങ്ങളുടെ പ്രതിനിധികളും ചേര്‍ന്നുള്ള ഫോട്ടോ സെഷന് ശേഷം മറ്റു ലോക നേതാക്കള്‍ പരസ്പരം സംസാരിക്കുമ്ബോള്‍ ആരും ശ്രദ്ധിക്കാത്തതിനാല്‍ മോദി തിരിച്ചുനടക്കുന്നതാണ് വിഡിയോയിലുള്ളത്.

ഉച്ചകോടിക്കിടയില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഓട്ടോഗ്രാഫ് ചോദിച്ചെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ഈ വിഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജോ ബൈഡന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഓട്ടോഗ്രാഫ് ചോദിച്ചെന്ന എ.എന്‍.ഐ വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ടിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എ.എന്‍.ഐയെ ഉദ്ധരിച്ച്‌ നിരവധി ദേശീയ, പ്രാദേശിക മാധ്യമങ്ങളും ഓട്ടോഗ്രാഫ് വാര്‍ത്ത ഏറ്റുപിടിച്ചിരുന്നു.

എന്നാല്‍, ഈ വാര്‍ത്തയുടെ ഉറവിടം ഏതാണെന്ന് എ.എന്‍.ഐ വെളിപ്പെടുത്തുന്നില്ല. ജി7 ഉച്ചകോടി പോലൊരു അന്താരാഷ്ട്ര പരിപാടിയില്‍ ഇത്തരമൊരു ആശയവിനിമയം നടന്നിട്ടുണ്ടെങ്കില്‍ അത് പ്രമുഖ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്നും അങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്നും ചോദ്യമുന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. എ.എന്‍.ഐയുടെ ട്വീറ്റിനടിയിലും ഉറവിടം ചോദ്യം ചെയ്ത് നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്.

‘താങ്കള്‍ ശരിക്കും എനിക്ക് വെല്ലുവിളിയാണ്. അടുത്ത മാസം താങ്കള്‍ക്കൊപ്പം വാഷിങ്ടണില്‍ ഡിന്നര്‍ കഴിക്കണം. ഞങ്ങളുടെ രാജ്യം മുഴുവന്‍ താങ്കളുടെ സാന്നിധ്യത്തിനായി കാത്തിരിക്കുകയാണ്. താങ്കളെ കളിയാക്കുകയാണെന്ന് കരുതരുത്. എന്റെ ടീമിനോട് ചോദിച്ചു നോക്കൂ. സത്യമാണ് ഞാന്‍ പറയുന്നത്. ഒരിക്കല്‍ പോലും കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത ആളുകളില്‍ നിന്നാണ് എനിക്ക് ഫോണ്‍ കോളുകള്‍ വരുന്നത്. സിനിമാ താരങ്ങള്‍ മുതല്‍ അടുത്ത ബന്ധുക്കള്‍ വരെയുണ്ട് അക്കൂട്ടത്തില്‍. താങ്കള്‍ അത്രയും ജനകീയനാണ്’ എന്നിങ്ങനെ ബൈഡന്‍ പറഞ്ഞെന്നും റിപ്പോര്‍ട്ടിലുണ്ട്.

മോദിയുടെ ജനപ്രീതി കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്ന് ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിന്റെ അഭിപ്രായം ബൈഡന്‍ ശരിവെച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. ‘സിഡ്നിയില്‍ നടക്കുന്ന പരിപാടിയില്‍ മോദിയുടെ സംസാരം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം സൗകര്യം ചെയ്തുകൊടുക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. 20,000 ആളുകള്‍ക്ക് ഇരിക്കാവുന്ന വേദിയിലാണ് പരിപാടി നടക്കുക. ആളുകള്‍ ടിക്കറ്റുകള്‍ ഇതിനകം തന്നെ ബുക്ക് ചെയ്തു കഴിഞ്ഞു. കൂടുതല്‍ ആളുകള്‍ ടിക്കറ്റിനായി ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ്. പ്രധാനമന്ത്രി മോദി സംസാരിക്കുന്ന പരിപാടികളില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നാണ് തന്റെ രാജ്യത്തെ ജനങ്ങളുടെ ഇപ്പോഴത്തെ പ്രധാന ആവശ്യം’, എന്നിങ്ങനെ ആല്‍ബനീസ് പറഞ്ഞതായും ഇതില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular