കഴിഞ്ഞ വർഷം വധിക്കപ്പെട്ട രണ്ടു ന്യൂ യോർക്ക് പോലീസ് (എൻ വൈ പി ഡി) ഉദ്യോഗസ്ഥർക്കു പ്രസിഡന്റ് ജോ ബൈഡൻ മരണാനന്തര ബഹുമതി നൽകി. ഡിറ്റക്റ്റീവുകളായ വിൽബെർട് മോറ (27), ജേസൺ റിവേറ (22) എന്നിവർക്കാണ് പബ്ലിക് സേഫ്റ്റി ഓഫിസർ മെഡൽ ഓഫ് വാലർ സമ്മാനിച്ചത്. മോറയുടെ അമ്മയും റിവേറയുടെ വിധവയും മെഡലുകൾ ഏറ്റുവാങ്ങി.
കൊലയാളി മക്നീലിനെ വെടിവച്ചു വീഴ്ത്തിയ ഇന്ത്യൻ അമേരിക്കൻ ഡീറ്റക്റ്റീവ് സുമിത് സുലാനു (ചിത്രം) ബൈഡൻ മെഡൽ ഓഫ് വാലർ സമ്മാനിച്ചു. മരിച്ച ഓഫിസർമാർക്കൊപ്പം ഉണ്ടായിരുന്ന സുലാൻ (27) ജോലിയിൽ പ്രവേശിച്ചിട്ടു ആറു മാസമേ ആയിരുന്നുള്ളു.
ലഷവാൻ മക്നീൽ എന്ന 47 കാരനാണ് ജനുവരി 21നു അവരെ വെടിവച്ചത്. ഈസ്റ്റ് ഹാർലെമിലെ ഫ്ലാറ്റിൽ അക്രമം നടക്കുന്നതായി പരാതി ലഭിച്ചപ്പോൾ എത്തിയതായിരുന്നു ഓഫിസർമാർ.
റിവേറ ജോലിയിൽ ചേർന്നിട്ടു ഒരു വർഷം ആയിരുന്നില്ല. മോറ നാലു വർഷം എത്തിയിരുന്നു.
“സഹജീവികളായ നമ്മുടെ പൗരന്മാർക്കു വേണ്ടി അവർ ജീവൻ ത്യജിച്ചു,” ബൈഡൻ ചൂണ്ടിക്കാട്ടി. “അവരുടെ പ്രിയപ്പെട്ടവരോട് നമ്മുടെ രാജ്യം എന്നും കടപ്പെട്ടിരിക്കും.”
സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗത്തിൽ ബൈഡൻ ഇരുവരെയും ആദരിച്ചിരുന്നു. കഴിഞ്ഞ വർഷം ന്യൂ യോർക്ക് സന്ദർശിച്ചപ്പോൾ അദ്ദേഹം അവരുടെ വീടുകളിൽ എത്തി കുടുംബാംഗങ്ങളെ കാണുകയും ചെയ്തു.
അമ്മയുമായി വഴക്കുണ്ടാക്കിയ മക്നീൽ ശേഷം തോക്കെടുത്തപ്പോഴാണ് കുടുംബം പോലീസിനെ വിളിച്ചത്. മക്നീലിനെ വെടിവയ്‌ക്കും മുൻപ് അമ്മയെയും അയാളുടെ സഹോദരനെയും സുലാൻ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയിരുന്നു.
ശക്തമായ പ്രഹരശേഷിയുള്ള തോക്കു കൊണ്ടായിരുന്നു മക്നീൽ ആക്രമിച്ചത്. സുലാൻ കഷ്ടിച്ചു രക്ഷപെടുകയായിരുന്നു. മക്നീൽ ഗുരുതരമായ പരുക്കുകളോടെ ഇപ്പോഴും ആശുപത്രിയിലാണ്.
സുലാന്റെ ‘അമ്മ ദാൽവിർ സുലാൻ മകനെ കുറിച്ച് അഭിമാനത്തോടെ സംസാരിച്ചു. സുലാൻ ചെയ്തതു നല്ല കാര്യമാണെന്നു എല്ലാവരും പറയുന്നുണ്ടെന്നു അവർ പറഞ്ഞു. എന്നാൽ അയാളുടെ മനസ്സിൽ നിന്ന് ആ ദിവസം മാഞ്ഞിട്ടില്ല.
ഇന്ത്യയിൽ നിന്നു 15 വർഷം മുൻപാണ് യുഎസിൽ കുടിയേറിയതെന്നു അവർ ഓർമിച്ചു. ടാക്സികളും ആർഭാട വാഹനങ്ങളൂം പരിശോധിക്കുന്ന ജോലിയായിരുന്നു സുലാൻ ആദ്യം ചെയ്തത്. 2021 ഏപ്രിലിൽ പോലീസിൽ ജോലിക്കു ചേർന്ന സുലാനെ സഹപ്രവർത്തകർ ‘സൂപ്പർ റൂക്കി’ എന്നു വിളിക്കുന്നുണ്ട്.
മക്നീൽ കറുത്ത വർഗക്കാരനാണ്. മരിച്ച ഓഫിസർമാർ ലാറ്റിനോ വംശജരും.
Biden honors slain NYPD officers