ന്യൂഡൽഹി: ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന്റെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. ഭീകരവാദത്തെ ഊട്ടി വളർത്തുന്നവരെ തന്നെ അത് ഒരു ദിവസം ഭയപ്പെടുത്തുന്ന രീതിയിൽ തിരിഞ്ഞുകൊത്തുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു. കോൺഫറൻസ് ഓഫ് ഇന്ററാക്ഷൻ ആന്റ് കോൺഫിഡൻസ് ബിൽഡിംഗ് മെഷേഴ്‌സ് ഇൻ ഏഷ്യ (സിഐസിഎ)യുടെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിർത്തി കടന്നുള്ള തീവ്രവാദം എന്നത് ഒരു ഉപദ്രവമാണ്. സമാധാനത്തിനും വികസനത്തിനും എതിരെ നിൽക്കുന്ന പ്രധാന ശത്രുവാണ് തീവ്രവാദം. ഈ തിന്മക്കെതിരെ അന്താരാഷ്‌ട്ര സമൂഹം ഒരുമിച്ച് നിന്ന് പോരാടണമെന്നും ജയശങ്കർ പറഞ്ഞു. പാകിസ്താന്റെ പേരെടുത്ത് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
‘സമാധാനവും, വികസനവുമാണ് നമ്മുടെയെല്ലാം പൊതു ലക്ഷ്യം. അതിലേക്ക് എത്തണമെങ്കിൽ തീവ്രവാദമെന്ന വലിയ ശത്രുവിനെതിരെ പോരാടണം. അതിർത്തി കടന്നുള്ള തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് ഒരിക്കലും ഭരണവൈദഗ്ധ്യത്തിന്റെ തെളിവല്ല. അത് മറ്റുള്ളവർക്ക് മേലുള്ള ഉപദ്രവമാണ്. അതിൽ നിന്ന് അവർക്ക് ലഭിക്കുന്ന ലാഭം വളരെ കുറച്ച് കാലത്തേക്ക് മാത്രമായിരിക്കും. ആരാണോ തീവ്രവാദത്തെ ഊട്ടി വളർത്തുന്നത്, നാളെ അത് അവരെ തന്നെ ഭയപ്പെടുത്തുന്ന രീതിയിൽ തിരിഞ്ഞു കൊത്തുമെന്നും’ ജയശങ്കർ പറഞ്ഞു.