ന്യൂഡൽഹി: നിലവിലെ ആഗോള ഊർജ്ജപ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ലെന്നും കൽക്കരി എല്ലാ സംസ്ഥാനങ്ങൾക്കും ആവശ്യത്തിലേറെ എത്തിച്ചുകഴിഞ്ഞെന്നും കേന്ദ്ര ഊർജ്ജ മന്ത്രാലയം അറിയിച്ചു. കൽക്കരി വകുപ്പ് മന്ത്രി പ്രൽഹാദ് ജോഷിയാണ് രാജ്യം ഊർജ്ജപ്രതിസന്ധിയെ ഫലപ്രദമായി നേരിടുന്നതായി വ്യക്തമാക്കിയത്.
ഇന്ത്യ സമീപകാലത്തെ ഊർജ്ജപ്രതിസന്ധിയെ ഫലപ്രദമായി നേരിടുകയാണ്. ഒരു സംസ്ഥാനത്തും ഊർജ്ജക്ഷാമം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ മാസങ്ങൾക്ക് മുന്നേ എടുത്തിട്ടുണ്ട്. 22 ദിവസത്തേക്കുള്ള കൽക്കരി ഇന്ത്യയുടെ കരുതൽ ശേഖരത്തിലുണ്ട്. എല്ലായിടത്തേക്കും ആവശ്യത്തിന് കൽക്കരി എത്തിച്ചുകൊണ്ടിരിക്കുകയാണ്. കനത്ത മഴ ചില പ്രദേശത്തെ തീവണ്ടി ഗതാഗതത്തെ ബാധിച്ചിട്ടുള്ളത് ഒഴിച്ചാൽ എല്ലാം സമയബന്ധിതമായി നടക്കുന്നതായും ജോഷി അറിയിച്ചു.
കൽക്കരി നീക്കിയിരുപ്പ് നമുക്ക് ആവശ്യത്തിനുണ്ട്. പല സംസ്ഥാനങ്ങൾക്കും അവർ ആവശ്യപ്പെട്ടതിനേക്കാൾ കൂടുതൽ കൽക്കരി, കരുതൽ ശേഖരത്തിൽ നിന്ന് കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. ചില സംസ്ഥാനങ്ങൾ കൽക്കരി അധികമാണെന്ന് പറഞ്ഞ് തിരിച്ചയച്ചതായും പ്രൽഹാദ് ജോഷി ചൂണ്ടിക്കാട്ടി.