ദില്ലി : നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ ബിജെപിയിലും ആഭ്യന്തര കലഹം രൂക്ഷം. മുന്‍ ബി ജെ പി മുഖ്യമന്ത്രി വസുന്ധര രാജെയുടെ കാലത്ത് നടന്ന അഴിമതികളില്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് രംഗത്തെത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് വഴിവെച്ചിരിക്കുന്നത്.
രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാതെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ശെഖാവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
‘ആരെങ്കിലും അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അന്വേഷണം നടത്തണം, അതില്‍ യാതൊരു രാഷ്ട്രീയ ഇടപെടലുകളും പാടില്ല’, എന്നാണ് വീഡിയോയില്‍ ശെഖാവത്തിന്റെ വാക്കുകള്‍. വസുന്ധര രാജെ സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതിയില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള സ്വന്തം സര്‍ക്കാരിനെതിരെ സച്ചിന്‍ പൈലറ്റ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബി ജെ പി നേതാവും സമാന ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. ഗെഹ്ലോട്ടിനൊപ്പം തന്നെ വസുന്ധരയേയും ലക്ഷ്യം വെച്ചാണ് ശെഖാവത്തിന്റെ ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ശെഖാവത്തും വസുന്ധരയും തമ്മില്‍ ഏറെ നാളായി അത്ര നല്ല ബന്ധമല്ല. ശെഖാവത്തിനെ പാര്‍ട്ടി അധ്യക്ഷനാക്കാനുള്ള അമിത് ഷായുടെ നീക്കങ്ങള്‍ക്കെതിരെ വസുന്ധര രാജ രംഗത്തെത്തിയതായിരുന്നു ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന് വഴിവെച്ചത്.കഴിഞ്ഞ നിയമസഭ തിരഞ്ഞെടിപ്പില്‍ ബി ജെ പിയുടെ കനത്ത പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷനായ അശോക് പര്‍ണമിയെ പദവിയില്‍ നിന്നും മാറ്റിയിരുന്നു. തുടര്‍ന്ന് ശെഖാവത്തിനെ അധ്യക്ഷനാക്കണം എന്നതായിരുന്നു അമിത് ഷായുടെ താത്പര്യം. എന്നാല്‍ വസുന്ധര ഇതിനെ എതിര്‍ത്തു. ഇതോടെ രണ്ട് മാസത്തോളം പദവി ഒഴിഞ്ഞ് കിടന്നു. തുടര്‍ന്ന് മദൻ ലാല്‍ സൈനിയെ ദേശീയ നേതൃത്വം അധ്യക്ഷനാക്കുകയായിരുന്നു.
ഗെഹ്ലോട്ടുമായും കടുത്ത വൈരാഗ്യം ശെഖാവത്തിനുണ്ട്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഗെഹ്ലോട്ടിന്റെ സ്വന്തം തട്ടകത്തില്‍ അദ്ദേഹത്തിന്റെ മകൻ വൈഭവിനെ പരാജയപ്പെടുത്തിയായിരുന്നു ശെഖാവത്ത് തിരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം ബിജെപിക്ക് അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയുള്ള നേതാക്കളില്‍ ഒരാള്‍ കൂടിയാണ് ശെഖാവത്ത്. എന്നാല്‍ മുഖ്യമന്ത്രി കസേരയ്ക്കായി വസുന്ധര ഇതിനോടകം തന്നെ ചരടുവലി ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗെഹ്ലോട്ടിനെതിരായ സച്ചിന്റെ നീക്കത്തെ പിന്തുണച്ചാല്‍ ഗെഹ്ലോട്ടിനൊപ്പം തന്നെ വസുന്ധരയേയും ഒതുക്കാമെന്നാണ് ശെഖാവത്തിന്റെ വിലയിരുത്തല്‍.
അതിനിടെ വസുന്ധര സര്‍ക്കാരിന്റെ അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെടുന്ന സച്ചിൻ പൈലറ്റ് എന്തുകൊണ്ടാണ് ശെഖാവത്തിനെതിരെ ആരോപണം ഉയര്‍ന്ന സഞ്ജീവിനി കുംഭകോണത്തില്‍ മൗനം പുലര്‍ത്തുന്നതെന്ന ചോദ്യവുമായി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സച്ചിന്റെ നീക്കങ്ങള്‍ക്ക് പിന്നില്‍ കേന്ദ്ര മന്ത്രി അമിത് ഷായും ശെഖാവത്തുമാണെന്ന് നേരത്തേ തന്നെ അശോക് ഗെഹ്ലോട്ടും ആരോപിച്ചിരുന്നു. 2020 ല്‍ സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തില്‍ നടന്ന വിമത നീക്കത്തിന് പിന്നില്‍ ഇരുവരുടേയും പിന്തുണ ഉണ്ടെന്നായിരുന്നു ഗെഹ്ലോട്ടിന്റെ വിമര്‍ശനം.
രാജസ്ഥാനില്‍ ഭരണം നിലനിര്‍ത്താനകുമെന്ന കോണ്‍ഗ്രസ് പ്രതീക്ഷയ്ക്ക് വലിയ വെല്ലുവിളി തീര്‍ക്കുകയാണ് സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അഴിമതിയോടുള്ള ഗെഹ്ലോട്ട് സര്‍ക്കാരിന്‍റെ നിലപാടിനെതെിരെ പദയാത്ര നടത്തിയ സച്ചിൻ മെയ് 31 വരെ താൻ കാത്തിരിക്കാമെന്ന മുന്നറിയിപ്പാണ് ഹൈക്കമാന്റിന് നല്‍കിയിരിക്കുന്നത്. ഗെഹ്ലോട്ട് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ സച്ചിൻ കോണ്‍ഗ്രസ് വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമായി തന്നെയുണ്ട്. തമ്മിലടിച്ചു നില്‍ക്കുന്ന മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെയും സച്ചിനേയും മെരുക്കാൻ ഹൈക്കമാന്റിന് സാധിച്ചില്ലെങ്കില്‍ രാജസ്ഥാൻ ഭരണം ഇത്തവണ കൈവിട്ട് പോകുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ തന്നെ നല്‍കുന്ന മുന്നറിയിപ്പ്.