മനാമ : വര്‍ഷങ്ങള്‍ നീണ്ട ഇടവേളക്കു ശേഷം ബഹ്റൈനും ഖത്തറും തമ്മില്‍ വ്യോമ ഗതാഗതം പുനരാരംഭിക്കാൻ തീരുമാനിച്ചതിനു പിന്നാലെ ബഹ്റൈൻ ദേശീയ എയര്‍ലൈൻസായ ഗള്‍ഫ് എയര്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നേരിട്ടുള്ള സര്‍വീസിന് ബുക്കിങ് ആരംഭിച്ചു.
മേയ് 25 മുതലാണ് സര്‍വിസ് തുടങ്ങുന്നത്. ദിനേന ഒരു സര്‍വീസാണ് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകളുണ്ടാകുമെന്നാണ് കരുതുന്നത്. ബഹ്റൈനില്‍ നിന്നും രാവിലെ 9.30ന് പുറപ്പെട്ട് 10.15നാണ് വിമാനം ദോഹയിലെത്തുന്നത്. ദോഹയില്‍ നിന്നും 11.15ന് പുറപ്പെട്ട് 12 മണിയോടെ ബഹ്റൈനിലെത്തും. ഇക്കണോമി ക്ലാസിന് 90 ദിനാറാണ് നിരക്ക്.
ഖത്തര്‍ എയര്‍വേസും ദോഹയില്‍ നിന്നും നേരിട്ടുള്ള വിമാന ബുക്കിങ് ആരംഭിച്ചു. മേയ് 25 മുതല്‍ തന്നെ ഖത്തര്‍ എയര്‍വേസ് വിമാനങ്ങള്‍ ദോഹയില്‍ നിന്നും ബഹ്റൈനിലേക്ക് പറന്നു തുടങ്ങും. 2017ലെ ഗള്‍ഫ് ഉപരോധത്തിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധം നിലച്ചതോടെ യാത്രാ മാര്‍ഗങ്ങളും അവസാനിച്ചു. തുടര്‍ന്ന്, ഉപരോധം നീങ്ങിയിട്ടും ഖത്തറും ബഹ്റൈനും തമ്മിലെ ബന്ധം പുനസ്ഥാപിച്ചിരുന്നില്ല. കഴിഞ്ഞ മാസം നടന്ന ജി.സി.സി ഫോളോഅപ്പ് കമ്മിറ്റി യോഗത്തിനു ശേഷമായിരുന്നു നയതന്ത്ര ബന്ധം പുനസ്ഥാപിക്കാൻ തീരുമാനിച്ചത്. അതിന്റെ തുടര്‍ച്ചയായി വിമാന സര്‍വീസും പുനരാരംഭിക്കുകയാണിപ്പോള്‍.
ബഹ്റൈൻ-ദോഹ 50 മിനിറ്റാണ് യാത്രാ ദൈര്‍ഘ്യം. ദിവസവും രാത്രി എട്ടിന് ദോഹയില്‍ നിന്നും പുറപ്പെടുന്ന ഖത്തര്‍എയര്‍വേസ് 1109 എയര്‍ ബസ് എ320 വിമാനം 8.50ഓടെ ബഹ്റൈനിലെത്തും. ഇക്കണോമി ക്ലാസിന് 1210 റിയാലും, ഫസ്റ്റ് ക്ലാസിന് 4780 റിയാലുമാണ് നിലവിലെ നിരക്ക്. ബഹ്റൈനില്‍ നിന്നും രാത്രി 10.20ന് പുറപ്പെടുന്ന വിമാനം രാത്രി 11.15ഓടെ ദോഹയിലെത്തും. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നേരിട്ട് വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് മേഖലയുടെ വിനോദ സഞ്ചാരത്തിനും ഉണര്‍വു പകരും. ബിസിനസ്സ് സമൂഹമുള്‍പ്പടെയുള്ള പ്രവാസി മലയാളികള്‍ക്കും ഇത് ഏറെ പ്രയോജനം ചെയ്യും. നേരത്തെ ഒമാൻ, കുവൈത്ത് വഴി വേണമായിരുന്നു ദോഹയിലെത്താൻ.