ന്യൂഡല്‍ഹി : പാര്‍ലമെൻറ് മന്ദിര ഉദ്ഘാടനം പ്രതിപക്ഷ പാര്‍ടികള്‍ ഒന്നടങ്കം ബഹിഷ്കരിക്കും. മെയ് 28ന് നടക്കുന്ന ഉദ്ഘാടനം ബഹിഷ്ക്കരിക്കുമെന്ന് സംയുക്ത പ്രസതാവനയിലൂടെയാണ് പ്രതിപക്ഷ പാര്‍ടികള്‍ അറിയിച്ചത്.
സിപിഐ എം, സിപിഐ, കോണ്‍ഗ്രസ് , ഡിഎംകെ, ആം ആദ്മി പാര്‍ടി, ശിവസേന തുടങ്ങിയ 19 പാര്‍ടികളാണ് സംയുക്ത പ്രസ്തവന പുറപ്പെടുവിച്ചത്.
രാഷ്ട്രപതി ദൗപതി മുര്‍മുവിനെ പാര്‍ലമെൻറ് ഉദ്ഘാടനചടങ്ങില്‍ നിന്ന് ഒഴിവാക്കി പകരം പ്രധാനമന്ത്രി മോഡി ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്ക്കരിക്കുന്നത്.
ജനാധിപത്യം ഇല്ലാതാക്കിയുള്ള പ്രധാനമന്ത്രി മോഡിയുടെ ഏകാധിപത്യമാണ് ഉദ്ഘാടന ചടങ്ങില്‍ പ്രതിഫലിക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ടികള്‍ പറഞ്ഞു. രാഷ്ട്രപതി പദവിയെ അവഹേളിക്കുയാണ് ചെയ്യുന്നത്. പാര്‍ലമെൻറ് വിളിച്ചു ചേര്‍ക്കാനുള്ള അവകാശം രാഷ്ട്രപതിക്കാണെന്നിരിക്കെ അവരെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തത് ജനാധിപത്യത്തോടുള്ള അവഹേളനമാണ്. ഭരണഘടനക്ക് വിരുദ്ധവും ജനാധിപത്യ നിഷേധവുമായ ഈ നിലപാടിനോട് യോജിക്കാനാവില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു.
സിപിഐ എം, കോണ്‍ഗ്രസ്, സിപിഐ, ദ്രാവിഡ മുന്നേറ്റ കഴകം, ആം ആദ്മി പാര്‍ടി, ശിവസേന, സമാജ് വാദിപാര്‍ടി, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, കേരള കോണ്‍ഗ്രസ് (എം), രാഷ്ട്രീയ ലോക്ദള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍(യുണെെറ്റഡ്), എൻസിപി, ആര്‍ജെഡി, മുസ്ലീം ലീഗ്, നാഷണല്‍ കോണ്‍ഫറൻസ്, ആര്‍എസ്പി, മരുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം, വിടുതലെെ ചിരുതെെഗള്‍ കച്ചി എന്നീ പാര്‍ടികളാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുള്ളത്.