ന്യൂഡല്‍ഹി : സാമ്ബത്തിക പ്രതിസന്ധിയില്‍പ്പെട്ട ഗോ ഫസ്റ്റ് വിമാന കമ്ബനി സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള സമഗ്ര പുനരുദ്ധാരണ പദ്ധതി സമര്‍പ്പിക്കണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ (ഡി.ജി.സി.എ).
30 ദിവസത്തിനുള്ളില്‍ പുനരുദ്ധാരണ പദ്ധതി സമര്‍പ്പിക്കണമെന്നാണ് വിമാന കമ്ബനിയോട് ഡി.ജി.സി.എ നിര്‍ദേശിച്ചിട്ടുള്ളത്.
സമഗ്ര പുനരുദ്ധാരണ പദ്ധതി വിശദമായി പഠിച്ച ശേഷം ഡി.ജി.സി.എ തുടര്‍നടപടി സ്വീകരിക്കും. ഓപറേഷൻ എയര്‍ക്രാഫ്റ്റ്, പൈലറ്റുമാര്‍, മറ്റ് ഉദ്യോഗസ്ഥരുടെ ലഭ്യത, അറ്റകുറ്റപ്പണികള്‍, ധനസഹായം എന്നിവയുടെ ലഭ്യത, മറ്റ് വിശദാംശങ്ങള്‍ എന്നിവ നല്‍കാനും വിമാന കമ്ബനിയോട് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിമാന സര്‍വീസുകള്‍ എപ്പോള്‍ പുനഃരാരംഭിക്കുമെന്ന് പറയാനാവില്ലെന്നും കൃത്യമായ ഒരു സമയപരിധി ഇപ്പോള്‍ നിശ്ചയിക്കാനാവില്ലെന്നും മേയ് 23ന് ഡി.ജി.സി.എയെ ഗോ ഫസ്റ്റ് അറിയിച്ചിരുന്നു.
ഗോ ഫസ്റ്റുമായി വാടക കരാറുള്ള എസ്.എം.ബി.സി എവിയേഷൻ കാപ്പിറ്റല്‍, ജി.വൈ എവിയേഷൻ, എസ്.എഫ്‍.വി എയര്‍ക്രാഫ്റ്റ് ഹോള്‍ഡിങ് ആൻഡ് എൻജിൻ ലീസിങ് ഫിനാൻസ് എന്നീ കമ്ബനികള്‍ക്കെതിരെ വിമാന കമ്ബനിയുടെ ബോര്‍ഡ് ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്.
മെയ് 10ന് ഗോ ഫസ്റ്റിന് പാപ്പര്‍ നടപടികള്‍ക്ക് അനുമതി നല്‍കിയ ഉത്തരവിനെതിരെ ദേശീയ കമ്ബനി നിയമ ട്രിബ്യൂണല്‍ ഡല്‍ഹി ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് ഹരജി നല്‍കിയത്.