ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിക്ക് മൂന്നുവര്‍ഷത്തേക്ക് സാധാരണ പാസ്പോര്‍ട്ട് അനുവദിച്ചുകൊണ്ട് ഡല്‍ഹി കോടതി ഉത്തരവ്.
എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിനു പിന്നാലെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് തിരിച്ചേല്‍പ്പിച്ച സാഹചര്യത്തിലാണ് രാഹുല്‍ 10 വര്‍ഷത്തേക്ക് എൻ.ഒ.സിക്ക് അപേക്ഷിച്ചത്. പാസ്പോര്‍ട്ട് അനുവദിക്കാൻ എതിര്‍പ്പില്ല രേഖ(എൻ.ഒ.സി)അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ കോടതിയെ സമീപിച്ചിരുന്നു. മൂന്ന് വര്‍ഷത്തേക്കാണ് അഡീഷനല്‍ ചീഫ് മെട്രോ പോളിറ്റന്‍ മജിസ്‌ട്രേറ്റ് വൈഭവ് മേത്ത എന്‍.ഒ.സി. അനുവദിച്ചത്. പത്തു വര്‍ഷത്തേക്കായിരുന്നു എന്‍.ഒ.സിക്ക് അനുമതി തേടിയത്.
മൂന്ന് വര്‍ഷം കഴിയുമ്ബോള്‍ എന്‍.ഒ.സിക്ക് രാഹുല്‍ കോടതിയെ സമീപിക്കേണ്ടിവരും. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പ്രതിയായതിനാലാണ് രാഹുല്‍ എന്‍.ഒ.സി. തേടിയത്.
കഴിഞ്ഞ ദിവസം കോടതി വിഷയം പരിഗണിച്ചപ്പോള്‍ രാഹുലിന്റെ അപേക്ഷയെ കേസിലെ പരാതിക്കാരനായ ബി.ജെ.പി. നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി എതിര്‍ത്തിരുന്നു. രാഹുലിനെ വിദേശത്തുപോകാന്‍ അനുവദിച്ചാല്‍ കേസിലെ അന്വേഷണത്തിന് തടസമാകുമെന്നാണ് സ്വാമി ചൂണ്ടിക്കാട്ടിയത്.
എന്നാല്‍ യാത്ര ചെയ്യല്‍ മൗലികാവശങ്ങളില്‍ പെട്ടതാണെന്നും രാഹുല്‍ ഗാന്ധിക്ക് സഞ്ചരിക്കുന്നതിന് വിലക്കേര്‍പ്പെടുത്താൻ കോടതിക്ക് കഴിയില്ലെന്നും മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടി.