കാലാവധി തീരുന്നതിനു മുമ്ബ് തന്നെ ഫംഗസ് കലര്‍ന്ന ലസ്സി പായ്ക്കറ്റുകള്‍ വില്‍പ്പന നടത്തിയ ആരോപണത്തില്‍ വിശദീകരണവുമായി അമുല്‍.
ലസ്സിയിലെ ഫങ്കസ് സാനിധ്യത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ദൃശ്യത്തില്‍ പായ്ക്കറ്റ് തുറക്കുമ്ബോള്‍ തന്നെ പച്ച നിറത്തിലുള്ള ഫംഗസിനെ കാണാം. ലസ്സി കുടിച്ചപ്പോള്‍ രുചിയില്‍ വ്യത്യാസം ഉണ്ടായിരുന്നുവെന്ന് ഉപയോക്താവ് പരാതിപ്പെടുന്നുണ്ട്. എന്നാല്‍ ഈ വിഡിയോ വ്യാജമാണെന്നാണ് അമുലിന്റെ അവകാശവാദം.
”വ്യാജ വിഡിയോ ഞങ്ങളുടെ ഉല്‍പ്പന്നത്തിന്റെ വിപണനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വിഡിയോ പങ്കുവെച്ചയാള്‍ ഇതുവരെ ഞങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. എവിടെ വെച്ചാണ് ലസ്സി വാങ്ങിയതെന്നും വെളിപ്പെടുത്തിയിട്ടില്ല. അത്യാധുനിക സജ്ജീകരണങ്ങളുള്ള ഡയറി പ്രോഡക്‌ട് ഉപയോഗിച്ചാണ് ഞങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നത്. ഗുണനിലവാരം ഉറപ്പാക്കിയ ശേഷമാണ് ഓരോന്നും വില്‍ക്കുന്നത്.”-അമുല്‍ വ്യക്തമാക്കി.
അതുപോലെ ഉപയോക്താക്കള്‍ക്ക് ചില നിര്‍ദേശങ്ങളും അമുല്‍ നല്‍കി. ”വായുകടന്നതും ചോര്‍ച്ചയുള്ളതുമായ പായ്ക്കറ്റ് വാങ്ങരുത്. ലസ്സി പായ്ക്കറ്റിന്റെ സ്ട്രോയുള്ള ഭാഗത്ത് തകരാറ് ശ്രദ്ധയില്‍പ്പെട്ടാലും വാങ്ങരുത്. കാരണം ആ ഭാഗം വഴി ലീക്കുണ്ടാവുകയും ഫംഗസ് വളരാൻ കാരണമാവുകയും ചെയ്യുന്നു. വിഡിയോ ഉപയോക്താക്കള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കാനും തെറ്റിദ്ധാരണ ഉണ്ടാക്കാനും ഇടയാക്കിയിട്ടുണ്ട്.”-അമുല്‍ വിശദീകരണ കുറിപ്പില്‍ പറഞ്ഞു.