ന്യൂഡല്‍ഹി : മോദി സര്‍ക്കാറിന്റെ തുടര്‍ഭരണത്തിന്റെ ഒമ്ബതാം വാര്‍ഷികത്തില്‍ കേന്ദ്രത്തിന്റെ ഭരണനേട്ടങ്ങള്‍ ഘോഷിച്ച് കേന്ദ്രമന്ത്രിമാര്‍.
2024ലെ പൊതുതെരഞ്ഞെടുപ്പില്‍ തുടര്‍ഭരണം ഉറപ്പാണെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാകുര്‍ പറഞ്ഞു. എല്ലാ മേഖലയിലും വികസനം പ്രകടമായ കാലമാണ് കടന്നുപോയതെന്ന് ബി.ജെ.പി അഭിപ്രായപ്പെട്ടു.
ഒമ്ബതു വര്‍ഷത്തെ ബി.ജെ.പി ഭരണം രാജ്യത്തിന് സുരക്ഷിത അതിര്‍ത്തികളുണ്ടാക്കിയെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. വടക്കു കിഴക്കൻ മേഖലക്ക് 2014ന് മുമ്ബ് റെയില്‍വേ വിഹിതം 2000 കോടിയായിരുന്നത്, മോദി സര്‍ക്കാര്‍ 10,200 കോടിയാക്കി ഉയര്‍ത്തിയെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
സ്വയം പര്യാപ്തമായ രാജ്യമെന്ന ഖ്യാതി മോദി ഭരണത്തില്‍ ഇന്ത്യക്ക് കൈവന്നതായി കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അഭിപ്രായപ്പെട്ടു.2019 മേയ് 30നാണ് മോദി സര്‍ക്കാര്‍ രണ്ടാം വട്ടം അധികാരമേറ്റത്. ഇതോടനുബന്ധിച്ച് ഒരു മാസം നീളുന്ന ജനസമ്ബര്‍ക്ക പരിപാടികളാണ് ബി.ജെ.പി ആസൂത്രണം ചെയ്തത്.