വാരാണസി: നഗരത്തിലെ ഹോട്ടലില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ ഭോജ്പുരി നടി ആകാംക്ഷ ദുബേയുടെ മരണത്തില്‍ വഴിത്തിരിവ്.
ഫോറൻസിക് പരിശോധനയില്‍ നടിയുടെ അടിവസ്ത്രത്തില്‍നിന്ന് പുരുഷബീജം കണ്ടെത്തയതായി പൊലീസ് വെളിപ്പെടുത്തി. നേരത്തെ മരണം ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പൊലീസ്. നടിയുടെ അമ്മ മധു ദുബേയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്.
മരണത്തിന് പിന്നാലെ, ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കാമുകൻ സമര്‍ സിങ്ങിനെയും സഹോദരൻ സഞ്ജയ്‌യെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ ജയിലിലാണ്. ഇരുവരും മകളെ ശാരീരികമായി ആക്രമിച്ചതായി നടിയുടെ മാതാവ് ആരോപിച്ചിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി വസ്ത്രങ്ങള്‍, തുണികള്‍ തുടങ്ങിയവ പാതോളജിക്കല്‍ ഫോറൻസിക് പരിശോധനകള്‍ക്കായി അയയ്ക്കുകയായിരുന്നു. കേസില്‍ പ്രതിപ്പട്ടികയിലുള്ള സമര്‍ സിങ്, സഞ്ജയ് സിങ്, സന്ദീപ് സിങ്, അരുണ്‍ പാണ്ഡെ എന്നിവരുടെ ഡിഎൻഎ സാമ്ബിളുകള്‍ പൊലീസ് ശേഖരിക്കുമെന്ന് വരുണ സോണ്‍ ഡിസിപി അമിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനായി കോടതിയുടെ അനുമതി തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആകാംക്ഷ ദുബേ
സിനിമാ ഷൂട്ടിങ്ങിനായി വാരാണസിയിലെത്തിയ ആകാംക്ഷയെ മാര്‍ച്ച് 26നാണ് ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നത്. ലൈക് ഹൂം മൈം നലൈക് നഹീ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് അവര്‍ വാരാണസിയിലെത്തിയിരുന്നത്. ഹോട്ടല്‍ സോമേന്ദ്ര റസിഡൻസിയിലായിരുന്നു താമസം. രാവിലെ ഷൂട്ടിങ്ങിനായി വിളിച്ചുണര്‍ത്താൻ മേക്കപ്പ് ആര്‍ടിസ്റ്റ് മുറിയിലെത്തിയപ്പോഴാണ് അവരെ മരിച്ച നിലയില്‍ കാണുന്നത്. മരണത്തിന് തൊട്ടുമുമ്ബ് ഇവര്‍ കണ്ണീരണിഞ്ഞ് ഇൻസ്റ്റഗ്രാം ലൈവില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തലേന്ന് ഒരു ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോയും പങ്കുവച്ചിരുന്നു. അര്‍ധരാത്രി ഒന്നരയ്ക്കാണ് ഇവര്‍ സന്ദീപ് സിങ്ങിനൊപ്പം ഹോട്ടലിലെത്തിയിരുന്നത്. 17 മിനിറ്റ് നേരം സന്ദീപ് ആകാംക്ഷയുടെ മുറിയില്‍ ചെലവഴിച്ചു എന്നായിരുന്നു കണ്ടെത്തല്‍.
ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ സ്വദേശിയാണ് 26കാരിയായ ആകാംക്ഷ. ഖസം പൈദാ കര്‍നേ വാലെ കി 2, മുജ്‌സെ ഷാദി കരോഗി, വീരോൻ കെ വീര്‍ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.