കൊച്ചി : തമിഴ്നാട് പിടികൂടിയാലും അരിക്കൊമ്ബനെ കേരളത്തിന് കൈമാറണമെന്ന ആവശ്യവുമായി ഹൈകോടതിയില്‍ ഹരജി സമര്‍പ്പിച്ച് ട്വന്റി ട്വന്റി ചീഫ് കോഓഡിനേറ്റര്‍ സാബു എം.
ജേക്കബ്. അരിക്കൊമ്ബന്റെ സുരക്ഷ ഉറപ്പാക്കണം, ആവശ്യമായ ചികിത്സ നല്‍കണം, തമിഴ്നാട് പിടികൂടിയാലും കേരളത്തിന് കൈമാറണം, കേരളത്തിലെ മറ്റൊരു ഉള്‍വനത്തിലേക്ക് മാറ്റണം എന്നിങ്ങനെയാണ് ഹരജിയിലെ ആവശ്യം. വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനൊപ്പം തമിഴ്നാട് സര്‍ക്കാറിനെയും എതിര്‍ കക്ഷിയാക്കിയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
അതേസമയം, അരിക്കൊമ്ബൻ ഷണ്മുഖ നദി ഡാമിന്റെ ജലസംഭരണിക്ക് സമീപത്തേക്ക് നീങ്ങുന്നുവെന്ന വിവരത്തിന് പിന്നാലെ പിടികൂടാൻ പ്രത്യേക പരിശീലനം നേടിയ ആനപിടിത്ത സംഘത്തെ തമിഴ്‌നാട് വനം വകുപ്പ് നിയോഗിച്ചിട്ടുണ്ട്. മുതുമല കടുവാ സങ്കേതത്തിലെ മീൻ കാളൻ, ബൊമ്മൻ, സുരേഷ്, ശിവ, ശ്രീകാന്ത് എന്നിവരാണ് അഞ്ചംഗ ആദിവാസി സംഘത്തിലുള്ളത്. വെറ്ററിനറി സര്‍ജൻ ഡോ. രാജേഷും സംഘത്തിലുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. അരിക്കൊമ്ബൻ വനത്തിന് പുറത്തിറങ്ങിയാല്‍ മാത്രം വെടിവെക്കാനാണ് വനംവകുപ്പിന്‍റെ തീരുമാനം. വനം വകുപ്പ് ജീവനക്കാര്‍ ആനയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. മൂന്ന് കുങ്കിയാനകളും 150ഓളം പേരടങ്ങിയ ദൗത്യസംഘവും മേഖലയില്‍ ക്യാമ്ബ് ചെയ്യുന്നുണ്ട്.
അരിക്കൊമ്ബനെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യത്തിന്‍റെ മൂന്നാംദിനമാണിന്ന്. ഇന്നലെ കമ്ബത്തിന് സമീപം കൂത്തനാച്ചിയാര്‍ വനമേഖലയിലൂടെയായിരുന്നു ആനയുടെ സഞ്ചാരം. രാവിലെ ജനവാസമേഖലക്ക് അരികിലെത്തിയെങ്കിലും പിന്നീട് പുറത്തേക്ക് വന്നില്ല. കമ്ബം മേഖലയില്‍ ഇന്ന് വരെ നിരോധനാജ്ഞ നിലവിലുണ്ട്.
അതിനിടെ, ശനിയാഴ്ച അരിക്കൊമ്ബന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ ഒരാള്‍ മരിച്ചിരുന്നു. കമ്ബം സ്വദേശി പാല്‍രാജാണ് മരിച്ചത്. തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബൈക്കില്‍ വരികയായിരുന്ന പാല്‍രാജിനെ അരിക്കൊമ്ബൻ തട്ടിവീഴ്ത്തുകയായിരുന്നു. ശനിയാഴ്ച രാവിലെ കമ്ബം ടൗണിലിറങ്ങിയ അരിക്കൊമ്ബൻ ഓട്ടോറിക്ഷയുള്‍പ്പെടെ വാഹനങ്ങള്‍ തകര്‍ത്തിരുന്നു.