ഇന്ത്യയില്‍ ബിജെപി ഭരണത്തിൻ കീഴില്‍ ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നീതി ലഭിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി.
തങ്ങള്‍ ദൈവത്തേക്കാള്‍ വലിയവരാണെന്നാണ് രാജ്യം ഭരിക്കുന്നവരുടെ വിചാരം. കേന്ദ്ര അന്വേഷണം ഏജൻസികളെ ബിജെപി ദുരുപയോഗം ചെയ്യുകയാണെന്നും രാഹുല്‍. അമേരിക്കൻ സന്ദര്‍ശനത്തിനിടെ മൊഹബത്ത് കീ ദൂക്കാൻ എന്ന പരിപാടിയിലാണ് വിമര്‍ശനം.
ബിജെപി ഇന്ത്യ ഭരിക്കുമ്ബോള്‍ ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നീതിയും സംരക്ഷണവും ലഭിക്കുന്നില്ല എന്നാണ് രാഹുല്‍ഗാന്ധി ഉയര്‍ത്തുന്ന വിമര്‍ശനം. ജനങ്ങളുമായി സംവദിക്കാനുള്ള എല്ലാ ഉപകരണങ്ങളും ആര്‍എസ്‌എസിന്റെ കൈകളില്‍ അകപ്പെട്ടു പോയിരിക്കുന്നു. ജനങ്ങളെ ഭീഷണിപ്പെടുത്തിയും അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്തുമാണ് ബിജെപി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
ദൈവത്തേക്കാള്‍ അറിവുള്ളവരാണെന്നാണ് രാജ്യം ഭരിക്കുന്നവരുടെ വിചാരം. രാജ്യത്തെ മുന്നോട്ടു നടത്തുന്ന ഭീതി മറികടക്കാനാണ് കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ജനങ്ങളുമായി സംസാരിച്ചതെന്നും ഭാരത് ജോഡോ യാത്രയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് രാഹുല്‍ പറഞ്ഞു. പരസ്പര സ്നേഹത്തോടെ നമ്മളെല്ലാവരും ഒന്നിച്ചു നില്‍ക്കണം എന്നാണ് എല്ലാ ഇന്ത്യക്കാരുടെയും ആഗ്രഹം. എന്നാല്‍ ആ ആഗ്രഹം പോലും ആക്രമിക്കപ്പെടുകയാണെന്നും രാഹുല്‍ വിമര്‍ശനം കടുപ്പിച്ചു.
യൂണിവേഴ്സിറ്റി ഓഫ് കാലിഫോണിയയിലെ വിദ്യാര്‍ത്ഥികളുടെ സ്വീകരണം ഏറ്റുവാങ്ങിയാണ് രാഹുല്‍ഗാന്ധി സാൻഫ്രാൻസിസ്കോയിലെത്തിയത്. അവിടെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് സംഘടിപ്പിച്ച മൊഹബത്ത് കീ ദൂക്കാൻ എന്ന പരിപാടിയിലാണ് രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനം കെട്ടഴിച്ചുവിട്ടത്.
സര്‍ക്കാരിനെ വിമര്‍ശിക്കുക എന്നാല്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുക എന്നല്ല അര്‍ത്ഥമെന്ന് പരിപാടിക്ക് അധ്യക്ഷത വഹിച്ച സാം പിത്രോഡയും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുമുമ്ബ് ലണ്ടനില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം ബിജെപി നേതാക്കള്‍ ഇന്ത്യയ്ക്ക് നേരെയുള്ള അധിക്ഷേപമായി വ്യാഖ്യാനിച്ചിരുന്നു.
അമേരിക്കയില്‍ ആറു ദിവസത്തെ സന്ദര്‍ശനം തുടരുന്ന രാഹുല്‍ ഗാന്ധി വാഷിംഗ്ടണ്‍ ഡിസി ന്യൂയോര്‍ക്ക് എന്നീ നഗരങ്ങളും സന്ദര്‍ശിക്കുന്നുണ്ട്. സന്ദര്‍ശനത്തിനിടെ അമേരിക്കൻ സെനറ്റര്‍മാരെയും വിശിഷ്ട വ്യക്തികളെയും ഇന്ത്യയില്‍ നിന്നുള്ള പ്രവാസികളെയും വിദ്യാര്‍ത്ഥികളെയുമെല്ലാം രാഹുല്‍ നേരില്‍ കാണും.
ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലും ന്യൂയോര്‍ക്ക് നഗരത്തിലും ആയിരങ്ങള്‍ പങ്കെടുക്കുന്ന പൊതു പരിപാടിയെയും അഭിസംബോധന ചെയ്യും. ജൂണ്‍ 22ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്ക സന്ദര്‍ശിക്കുന്നുണ്ട്.