യുക്രൈൻ യുദ്ധം സംബന്ധിച്ചു റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രേയം പ്രകടിപ്പിച്ച അഭിപ്രായത്തിന്റെ പേരിൽ റഷ്യ തിങ്കളാഴ്ച്ച അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. അതൊരു ആദരവിന്റെ ബാഡ്‌ജായി താൻ സ്വീകരിക്കുന്നുവെന്നു ഗ്രേയം തിരിച്ചടിച്ചു.
സൗത്ത് കരളിനയിൽ നിന്നുള്ള സെനറ്റർ അടുത്തിടെ യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സിലിൻസ്കിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ റഷ്യക്കാർ യുദ്ധത്തിൽ മരിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി “അപ്പോൾ അത് അമേരിക്കയുടെ മികച്ച നിക്ഷേപമായി” എന്നു പറഞ്ഞിരുന്നു.
റഷ്യയുടെ ക്രിമിനൽ അന്വേഷണ ഏജൻസി അദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിച്ചെങ്കിലും കുറ്റകൃത്യം എന്താണെന്നു പറഞ്ഞില്ല. തിങ്കളാഴ്ച പക്ഷെ അവർ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. “പുട്ടിന്റെ അഴിമതിയും അധർമവും നിറഞ്ഞ ഭരണകൂടത്തിന്റെ അറസ്റ്റ് വാറന്റ് ഞാനൊരു ആദരവിന്റെ ബാഡ്‌ജായി ധരിക്കും,” ഗ്രേയം പ്രതികരിച്ചു.
“യുക്രൈനോട് എനിക്കുള്ള പ്രതിബദ്ധതയുടെ പേരിൽ പുട്ടിന്റെ ഭരണകൂടം രോഷം കൊള്ളുന്നു എന്നറിയുമ്പോൾ എനിക്ക് അസാമാന്യ സന്തോഷം ഉണ്ടാവുന്നു.”
സിലിൻസ്കിയുമായുള്ള സംഭാഷണത്തിൽ പലേടത്തും ഗ്രേയം റഷ്യയെ ചൊടിപ്പിച്ച അഭിപ്രായം പറഞ്ഞിട്ടുണ്ട്. എന്നാൽ യുക്രൈൻ അതെല്ലാം കൂട്ടിച്ചേർത്തു ഒരൊറ്റ ക്ലിപ്പാക്കി ഇറക്കി. റഷ്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സഖറോവ പറഞ്ഞു: “യുഎസ് സെനറ്റർ ലിൻഡ്‌സെ ഗ്രേയമിന്റെ വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തി എടുത്താണെന്നു അദ്ദേഹത്തിനു തോന്നുന്നുണ്ടെങ്കിൽ അദ്ദേഹത്തിനു പ്രസ്താവന ഇറക്കാം. അപ്പോൾ മാത്രമേ കിയവ് നാടകം അരങ്ങേറുകയാണോ എന്നു നമുക്കു മനസിലാകൂ.”
“എന്റെ റഷ്യൻ സുഹൃത്തുക്കളോട് ഞാനൊരു കാര്യം പറയാം,” ഗ്രേയം പറയുന്നു. “ഞാൻ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കു വഴങ്ങാൻ തയാറാണ്. നിങ്ങൾ തയാറുണ്ടെങ്കിൽ. അവിടെ നിങ്ങളുടെ ഏറ്റവും മികച്ച കേസുമായി വരൂ. അപ്പോൾ ഹേഗിൽ കാണാം.”
യുഎസ് നൽകുന്ന സഹായം ഉപയോഗിച്ചു റഷ്യൻ അധിനിവേശത്തെ ചെറുക്കുന്ന യുക്രൈനിയൻ ജനതയുടെ ആത്മധൈര്യത്തെ താൻ പുകഴ്ത്തുന്നുവെന്നു ഗ്രേയം പറഞ്ഞു. “റഷ്യൻ യുദ്ധകുറ്റവാളികളിൽ നിന്നു യുക്രൈനെ മോചിപ്പിക്കാൻ അമേരിക്ക ഇറക്കിയ പണം നല്ലൊരു നിക്ഷേപമായി.”
Sen. Graham proud about Russian arrest warrant