‘മിസോറിയിലെ അത്ഭുതം’ നാല് വര്‍ഷം മുന്‍പ് മരിച്ച കന്യാസ്ത്രീയുടെ മൃതദേഹം അഴുകാത്ത നിലയില്‍……സന്ദര്‍ശകരുടെ വന്‍തിരക്ക്
ഡാളസ്: നാല് വര്‍ഷം മുന്‍പ് മരിച്ച കന്യാസ്ത്രീയുടെ മൃതദേഹം അഴുകാത്ത നിലയില്‍. മിസോറി പട്ടണത്തിലെ ആശ്രമത്തിലെ സെമിത്തേരിയിലാണ് അസാധാരണമായ ഈ സംഭവം. 2019 മെയ് 29 നു 95-മത് വയസില്‍ മരിച്ച കന്യാസ്ത്രീയുടെ മൃതദേഹമാണ് ശവപ്പെട്ടിയില്‍ അഴുകാത്ത നിലയിൽ കണ്ടത്തിയത് .
വാര്‍ത്ത പ്രചരിച്ചതോടെ ആശ്രമത്തിലേക്ക് സന്ദര്‍ശകരുടെ വന്‍തിരക്കാണ്. ‘മിസോറിയിലെ അത്ഭുതം’ എന്നാണ് പലരും മൃതദേഹത്തെ വിശേഷിപ്പിക്കുന്നത്.
കന്യാസ്ത്രീയുടെ ശരീരം തടി ഉപയോഗിച്ചുള്ള ശവപ്പെട്ടിയിലാണ് അടക്കം ചെയ്തതെന്ന് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
2023 മെയ് പതിനെട്ടിനാണ് കന്യാസ്ത്രീയുടെ മൃതദേഹം അഴുകാത്ത നിലയില്‍ കണ്ടെത്തിയത്. മൃതദേഹം അഴുകിയതിന്റെ ലക്ഷണങ്ങളൊന്നും കാണാന്‍ സാധിച്ചില്ലെന്ന് അധികൃതര്‍ പറഞ്ഞു. നനവ് ഉണ്ടായിരുന്നിട്ടു പോലും നാല് വര്‍ഷത്തിന് ശേഷവും മൃതദേഹം അതേ അവസ്ഥയിലായിരുന്നു.
കന്യാസ്ത്രീയുടെ മുഖത്ത് കുറച്ച് അഴുക്കുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തു. വലത് കണ്ണിന് ചെറിയ വ്യത്യാസമുണ്ടായിരുന്നതിനാല്‍ അവിടെ മെഴുക് മാസ്‌ക് വെച്ചു. കണ്‍പീലികള്‍, മുടി, പുരികം, മൂക്ക്, ചുണ്ട് എന്നിവയിൽ യാതൊരു വ്യത്യസവും കാണാനായില്ല. മൃതദേഹം മികച്ച രീതിയില്‍ സൂക്ഷിച്ചത് കൊണ്ടാകാം അഴുകാതിരുന്നതെന്നു വെസ്റ്റേണ്‍ കരോലിന യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസറും ഫോറന്‍സിക് ആന്ത്രോപോളജി ഡയറക്ടറുമായ നിക്കോളാസ് വി പാസലാക്വാ വിലയിരുത്തി.
എംബാം ചെയ്യാതെ സംസ്‌കരിച്ചതിനാല്‍ അസ്ഥികള്‍ മാത്രമേ പെട്ടിയില്‍ ഉണ്ടാകൂ എന്ന് പ്രതീക്ഷിച്ചാണ് പെട്ടി പുറത്തെടുത്തതെന്ന് സെമിത്തേരിയിലെ ജീവനക്കാര്‍ പറഞ്ഞു. എംബാം ചെയ്യാതെയുള്ള മൃതദേഹം സാധാരണ തടിപ്പെട്ടിയിലാണ് അടക്കം ചെയ്തിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. മിസോറി പട്ടണത്തിലെ ആശ്രമത്തിലാണ് മൃതദേഹം നിലവില്‍ സൂക്ഷിച്ചിരിക്കുന്നത്.
മരണത്തിന് ശേഷം മൃതദേഹം ഏതനും വര്‍ഷത്തോളം അഴുകാതിരിക്കുന്നത് ഒരു അപൂര്‍വ സംഭവമാണെന്നും സമഗ്രമായ അന്വേഷണത്തിനായി സിസ്റ്ററുടെ മൃതദേഹം സംരക്ഷിക്കുമെന്നും കന്‍സാസ് സിറ്റി രൂപത ബിഷപ്പ് പ്രസ്താവന ഇറക്കിയിട്ടുണ്ട്.
എബി മക്കപ്പുഴ